ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-06-14 01:40 GMT
ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ ചോമ്പാല പോലിസ് അറസ്റ്റചെയ്തു. മാഹി പള്ളൂരിലെ പാറാല്‍ പുതിയവീട്ടില്‍ തെരേസ റൊവീന റാണി (37), തലശ്ശേരി ധര്‍മടം നടുവിലോതി അജിനാസ് (35) എന്നിവരെയാണ് പിടികൂടിയത്. ജീപ്പുമായി പോകുമ്പോഴാണ് അജിനാസ് പിടിയിലായത്.

കേസിലെ ഒന്നാംപ്രതിയായ റുബൈദയുടെ മുക്കാളിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് വ്യവസായിയെ കുടുക്കിയതെന്ന് പോലിസ് പറയുന്നു. നേരത്തേ റുബൈദ പരാതിക്കാരനെ വിളിച്ച് സാമ്പത്തികപ്രയാസം പറയുകയും പലപ്പോഴായി പണംവാങ്ങുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രി 8.10ഓടെ മുക്കാളിയിലെ പുതിയ വാടകവീട് കാണിക്കാനാണെന്ന് പറഞ്ഞാണ് പരാതിക്കാരനെ നിര്‍ബന്ധിച്ച് മുക്കാളി അടിപ്പാതയ്ക്ക് സമീപത്തുള്ള വീട്ടിലെത്തിച്ചത്. അകത്ത് കയറിയ ഉടന്‍ റൊവീന റാണി, മറ്റൊരു പ്രതി അജ്മല്‍ എന്നിവര്‍ അകത്തേക്ക് കയറുകയും മുതലെടുക്കാന്‍ വന്നതാണോ എന്നുചോദിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. പിന്നാലെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കി. ഇതിനുശേഷമാണ് പരാതിക്കാരന്റെ മുണ്ടഴിപ്പിച്ച്, ഇയാളെ റുബൈദയുമായി ചേര്‍ത്തുനിര്‍ത്തി മൊബൈല്‍ഫോണില്‍ ഫോട്ടോയെടുത്തത്. ഫോട്ടോ ഭാര്യയുടെ ഫോണിലേക്ക് അയച്ചുനല്‍കുമെന്നും പോലിസില്‍ പരാതിപ്പെടേണ്ടെന്നും ഭീഷണിപ്പെടുത്തി. അഞ്ചുലക്ഷം രൂപയും ആവശ്യപ്പെട്ടു. പണം തന്നശേഷം വണ്ടിതരാമെന്ന് പറഞ്ഞ് റോഡില്‍ നില്‍ക്കുകയായിരുന്ന മറ്റു മൂന്നുപേര്‍ക്കൊപ്പം ഇവര്‍ വണ്ടിയുമായി കടന്നുകളഞ്ഞു.

Similar News