വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ അഡ്മിഷന്‍: ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ബോര്‍ഡ്

Update: 2026-01-22 06:32 GMT

ശ്രീനഗര്‍: ഖത്രയിലെ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പുതുതായി കൗണ്‍സലിങ് നടത്താനാവില്ലെന്ന് പ്രവേശനത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ബോര്‍ഡ്. കോളജില്‍ അഡ്മിഷന്‍ ലഭിച്ചിരുന്ന വിദ്യാര്‍ഥികളെ സര്‍ക്കാരിന് വേണമെങ്കില്‍ മറ്റു കോളജുകളില്‍ പ്രവേശിപ്പിക്കാമെന്നാണ് ബോര്‍ഡിന്റെ നിലപാട്. കോളജിലെ 50 സീറ്റുകളില്‍ 44ലും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചതില്‍ ഹിന്ദുത്വ സംഘടനകള്‍ വലിയ കോലാഹലമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കോളജിന് ഈ വര്‍ഷം എംബിബിഎസ് കോഴ്‌സ് നടത്താനാവില്ലെന്ന് ഉത്തരവിറക്കി. കോളജിലെ അടിസ്ഥാനസൗകര്യങ്ങളില്‍ അപര്യാപ്തതയുണ്ടെന്നാണ് കമ്മീഷന്‍ വാദിച്ചത്. ഇതിന് പിന്നാലെയാണ് ബോര്‍ഡ് പുതിയ തീരുമാനം സര്‍ക്കാരിനെ അറിയിച്ചത്. ഈ അക്കാദമിക് വര്‍ഷത്തില്‍ കൗണ്‍സലിങ് നടത്താനുള്ള സമയപരിധി കഴിഞ്ഞെന്നാണ് ബോര്‍ഡിന്റെ പ്രധാനവാദം.