എപ്‌സ്റ്റൈന്റെ ഇരയുടെ കുഞ്ഞിനെ കൊല്ലുന്നതിന് ട്രംപ് ദൃക്‌സാക്ഷിയെന്ന് മൊഴി

Update: 2025-12-27 06:06 GMT

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും കടത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട സയണിസ്റ്റ് ഫിനാന്‍സ്യര്‍ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ ഗുരുതരമായ മൊഴി. ജെഫ്രി എപ്‌സ്റ്റൈന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ നവജാത ശിശുവിനെ കൊല്ലുന്നതിന് ട്രംപ് ദൃക്‌സാക്ഷിയായിരുന്നുവെന്ന മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. എപ്‌സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലുകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. പുറത്തുവന്ന ഫയലുകളിലാണ് ഈ വിവരം അടങ്ങിയിരിക്കുന്നത്.

1984ലാണ് എപ്‌സ്റ്റൈന്‍ ഈ പെണ്‍കുട്ടിയെ കടത്തിയത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ മിഷിഗനിലെ മോണ തടാകത്തിലെ ആഡംബര നൗകയില്‍ വച്ച് കുട്ടിയെ കൊന്നുവെന്നാണ് മൊഴി പറയുന്നത്. കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. അപ്പോള്‍ ട്രംപും അവിടെയുണ്ടായിരുന്നുവത്രെ. 1990കളില്‍ എപ്‌സ്റ്റൈന്റെ സ്വകാര്യ വിമാനത്തില്‍ നിരവധി തവണ ട്രംപ് സഞ്ചരിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. എപ്‌സ്റ്റൈന്റെ പങ്കാളിയായിരുന്ന ഗിസ്ലൈന്‍ മാക്‌സ്‌വെല്ലും ഈ യാത്രകളില്‍ ട്രംപിന്റെ കൂടെയുണ്ടായിരുന്നു. ലൈംഗിക കടത്തുകേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് മാക്‌സ്‌വെല്‍. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട എപ്‌സ്റ്റൈന്‍ 2019ല്‍ മാന്‍ഹാട്ടനിലെ ജയിലില്‍ വച്ച് മരിച്ചു. ആത്മഹത്യ ചെയ്തുവെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.