''ജനുവരി 20ന് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയെ നരകമാക്കും''-ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

നിലവില്‍ 101 ജൂതന്മാരാണ് ഹമാസിന്റെ തടവിലുള്ളത്.

Update: 2024-12-03 01:58 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി താന്‍ ചുമതലയേല്‍ക്കുന്ന ജനുവരി 20ന് മുമ്പായി ഗസയിലെ ബന്ദികളെ ഹമാസ് വിട്ടയക്കണമെന്ന് ഡോണള്‍ഡ് ട്രംപ്. അല്ലാത്തപക്ഷം പശ്ചിമേഷ്യയെ താന്‍ നരകമാക്കി മാറ്റുമെന്നും ട്രംപ് ഭീഷണി മുഴക്കി. '' ഉത്തരവാദികളായവരെ ശക്തമായി ആക്രമിക്കും. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ അടിയായിരിക്കും അത്. അതിനാല്‍ ബന്ദികളെ ഇപ്പോള്‍ തന്നെ മോചിപ്പിക്കണം'' ട്രംപ് എക്‌സില്‍ കുറിച്ചു.

ഗസയില്‍ ഹമാസ് തടവിലാക്കിയെന്ന് കരുതിയിരുന്ന അമേരിക്കന്‍-ഇസ്രായേലി പൗരനായ ഒമെര്‍ നരുറ്റ 2023 ഒക്ടോബര്‍ ഏഴിന് തന്നെ കൊല്ലപ്പെട്ട കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇയാളുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയില്ല. എല്ലാവരും ബന്ദിമോചനത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും പ്രവൃത്തിയൊന്നുമില്ലെന്ന് ട്രംപിന്റെ പ്രസ്താവന പറയുന്നു.

നിലവില്‍ 101 ജൂതന്മാരാണ് ഹമാസിന്റെ തടവിലുള്ളത്. ഇവരില്‍ പലര്‍ക്കും യുഎസ്-യൂറോപ്യന്‍ പൗരത്വവുമുണ്ട്. അമേരിക്കന്‍ ജൂതനും സൈനികനുമായ ഐഡന്‍ അലക്‌സാണ്ടറിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു.