നൂരി അല്‍ മാലിക്കി ഇറാഖ് പ്രധാനമന്ത്രിയാവരുതെന്ന് ട്രംപ്

Update: 2026-01-28 04:05 GMT

വാഷിങ്ടണ്‍: നൂരി അല്‍ മാലിക്കി ഇറാഖ് പ്രധാനമന്ത്രിയാവരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ് ലാമിക് ദവ പാര്‍ട്ടി നേതാവായ നൂരി അല്‍ മാലിക്കി 2006 മുതല്‍ 2014 വരെ ഇറാഖ് പ്രധാനമന്ത്രിയായിരുന്നു. ഈ ഭരണകാലം ഇറാഖിനെ ദാരിദ്ര്യത്തിലും കുഴപ്പങ്ങളിലും കൊണ്ടെത്തിച്ചെന്ന് ട്രംപ് ആരോപിച്ചു. '' ഇനി അതൊന്നും ആവര്‍ത്തിക്കരുത്. അയാളുടെ ഭ്രാന്തന്‍ നയങ്ങളും പ്രത്യയശാസ്ത്രവും ഇനിയും നടപ്പാക്കരുത്. അയാള്‍ പ്രധാനമന്ത്രിയായാല്‍ ഇറാഖിനെ യുഎസ് സഹായിക്കില്ല. ഇറാഖിനെ വീണ്ടും മഹത്തരമാക്കുകയാണ് വേണ്ടത്.''-ട്രംപ് പറഞ്ഞു.

ഇറാഖി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ശിയ സഖ്യത്തിന്റെ ഭാഗമായാണ് നൂരി അല്‍ മാലിക്കി വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 329 സീറ്റില്‍ 187ഉം ശിയാ സഖ്യത്തിനാണ് ലഭിച്ചത്. 1950ല്‍ ജനിച്ച നൂരി അല്‍ മാലിക്കി 1968ല്‍ ഇസ്‌ലാമിക് ദവ പാര്‍ട്ടിയില്‍ ചേര്‍ന്നു. സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ബാത്തിസ്റ്റ് സര്‍ക്കാര്‍ വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് 1979ല്‍ ഇറാഖ് വിട്ടു. 2003ല്‍ യുഎസ് അധിനിവേശം നടത്തി സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷമാണ് തിരികെയെത്തിയത്. നൂരി അല്‍ മാലിക്കിയുടെ ഭരണകാലത്താണ് ഐഎസ് സംഘടന ഇറാഖിലെ വിവിധനഗരങ്ങള്‍ പിടിച്ചത്. അതിനെതിരെ ശിയാ വിഭാഗങ്ങളും സായുധസംഘടനകള്‍ രൂപീകരിച്ചു. പോപുലര്‍ മൊബൈലൈസേഷന്‍ ഫോഴ്‌സസ് എന്നാണ് അവ അറിയപ്പെടുന്നത്. ഈ സംഘടനകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് യുഎസിന്റെ നിലപാട്. എന്നാല്‍ സംഘടനകളെ സൈന്യത്തില്‍ ചേര്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.