അധധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടങ്കല്‍ പാളയത്തില്‍ അടയ്ക്കാന്‍ ഉത്തരവിട്ട് ട്രംപ്

Update: 2025-01-30 01:46 GMT

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടങ്കല്‍ പാളയത്തില്‍ അടയ്ക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിവിധ ഏജന്‍സികള്‍ പിടികൂടുന്ന 30,000 പേരെ തടങ്കലില്‍ അടയ്ക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ലേക്കന്‍ റൈലി എന്ന പേരിലുള്ള ട്രംപിന്റെ ഉത്തരവ് പറയുന്നത് 2024 ഫെബ്രുവരിയില്‍ ഒരു അനധികൃത കുടിയേറ്റക്കാരന്‍ കൊലപ്പെടുത്തിയ യുഎസ് പൗരയായ ലേക്കന്‍ റൈലിയുടെ പേരാണ് ഉത്തരവിന് നല്‍കിയിരിക്കുന്നത്.

കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ഉചിതമായ സ്ഥലമാണ് ഇതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളെ തട്ടിക്കൊണ്ടുവന്ന് യുഎസ് ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. മുമ്പ് ഈ തടങ്കല്‍ പാളയത്തില്‍ പീറ്റ് ഹെഗ്‌സെത്ത് പ്രവര്‍ത്തിച്ചിരുന്നു. മാതൃരാജ്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാത്തവരെ മറ്റു മൂന്നാം ലോകരാജ്യങ്ങള്‍ക്ക് കൈമാറുന്നതുവരെയുള്ള താല്‍ക്കാലിക സംവിധാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് തീരുമാനത്തിനെതിരേ ക്യൂബ രംഗത്തെത്തി. ക്യൂബയില്‍ നിന്നും യുഎസ് സര്‍ക്കാര്‍ നിയമവിരുദ്ധമായി തട്ടിയെടുത്ത ഗ്വാണ്ടനാമോ ദ്വീപിനെ വീണ്ടും ക്രൂരതകള്‍ക്കായി ഉപയോഗിക്കാന്‍ പോവുകയാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്‌കാനല്‍ സോഷ്യല്‍ മീഡിയ ആയ എക്‌സില്‍ എഴുതി.