കശ്മീർ പരിഹാരത്തിന് ഇന്ത്യക്കും പാകിസ്താനുമൊപ്പം പ്രവര്‍ത്തിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം നിരവധി പേരുടെ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമാവുമായിരുന്നുവെന്നും അത് അവസാനിപ്പിച്ച ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങളെ കുറിച്ച് അഭിമാനമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹിക മാധ്യമത്തില്‍ ഇട്ട പോസ്റ്റിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
'' ...നല്ലവരും നിരപരാധികളുമായ ദശലക്ഷക്കണക്കിന് പേര്‍ മരിക്കുമായിരുന്നു! നിങ്ങളുടെ ധീരമായ നടപടികള്‍ നിങ്ങളുടെ പാരമ്പര്യത്തെ വളരെയധികം ഉയർത്തുന്നു. ഈ ചരിത്രപരവും വീരോചിതവുമായ തീരുമാനത്തിലെത്താന്‍ യുഎസ്എക്ക് നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായും വ്യാപാരം ഗണ്യമായി വര്‍ധിപ്പിക്കാന്‍ പോകുന്നു. കൂടാതെ, 'ആയിരം വര്‍ഷങ്ങള്‍ക്ക്' ശേഷം കശ്മീരിനെക്കുറിച്ച് ഒരു പരിഹാരത്തിലെത്താന്‍ കഴിയുമോ എന്ന് കാണാന്‍ ഞാന്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കും. നന്നായി പ്രവര്‍ത്തിച്ച ഇന്ത്യയുടെയും പാകിസ്താന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ!!!''-ട്രംപ് എഴുതി