റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നെന്ന്; മലപ്പുറം കാളികാവിലാണ് സംഭവം

Update: 2025-05-15 04:01 GMT

കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ തൊഴിലാളിയെ കടുവ പിടിച്ചെന്ന് റിപോര്‍ട്ട്. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് കൊല്ലപ്പെട്ടത്. റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളി സമദാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. ഇരുവരെയും കടുവ ആക്രമിക്കാൻ ഓടിയടുത്തു. ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു പോയതായാണ് പറയുന്നത്. വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്. ഗതാഗത സൗകര്യങ്ങൾ കുറവുള്ളതിനാൽ നടന്നാണ് വനപാലകരും പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയത്. മൃതദേഹം ഇവിടെ നിന്നും നീക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് നാട്ടുകാർ സംഘടിച്ചിരിക്കുകയാണ്.