തൃശൂര്‍ വെടിക്കെട്ട് പുര അപകടം: ഒന്‍പത് മൃതദേഹങ്ങള്‍ ലഭിച്ചു; മൂന്നു പേരെ തിരിച്ചറിഞ്ഞു

Update: 2026-04-22 03:55 GMT

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ട ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചതായി ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. അതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

അവരുടെ വിവരങ്ങള്‍:

സതീഷ് (46), പ്രവീണ്‍ (45) എന്നിവര്‍ വെന്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവര്‍ മെഡിക്കല്‍ കോളജിലും സാജന്‍ (38), വില്‍സണ്‍ (60) എന്നിവര്‍ എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ നിന്നും സുഭദ്ര(68), സുന്ദരന്‍(46) എന്നിവരെ ഡിസ്ചാര്‍ജ് ചെയ്തു.

തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ അവശ്യമാണ്.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226, തൃശൂര്‍ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം : 9447074424, മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍ റൂം: 8075011853.

സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവരില്‍ ആരെങ്കിലും സംഭവസ്ഥലത്തു നിന്ന് വിട്ടു പോയിട്ടുണ്ടെങ്കില്‍ അവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് മരണപ്പെട്ടവരെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അപകടത്തില്‍ പെട്ടവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് തൃശൂര്‍ മെഡിക്കല്‍ കോളേജും മെഡിക്കല്‍ സംഘവും പൂര്‍ണ സജ്ജമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags: