പകുതി വിലയ്ക്ക് വാഹനം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

Update: 2025-02-01 01:33 GMT

തൊടുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്ദു കൃഷ്ണനെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്. കോര്‍പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് പകുതി വിലക്ക് വാഹനം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലിസ് അറിയിച്ചു.

ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ അമ്പതു ശതമാനം ഇളവില്‍ നല്‍കും എന്ന് പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയുള്‍പ്പെടെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ട്. മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴയില്‍ മാത്രം ഒമ്പതു കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പോലിസ് വിലയിരുത്തുന്നത്.