തിരുപ്പരന്‍കുണ്ഡ്രം ദര്‍ഗയില്‍ പ്രതീകാത്മക ബലി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

Update: 2025-10-12 06:36 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പരന്‍കുണ്ഡ്രം ദര്‍ഗയില്‍ പ്രതീകാത്മക ബലി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. ചില ക്ഷേത്രങ്ങളിലും പള്ളികളിലും പ്രതീകാത്മകമായ ബലി നടക്കുന്നതിനാല്‍ ഇവിടെയും അത് വേണമെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് വിജയകുമാര്‍ പറഞ്ഞു. ഓരോ ആരാധനാലയങ്ങളിലെയും ആചാരങ്ങള്‍ വ്യത്യസ്തമായിരിക്കും. ദര്‍ഗയില്‍ ഈ ആചാരം ഉണ്ടെന്ന് തെളിയിക്കുകയാണ് ആദ്യം വേണ്ടത്. അതിനാല്‍ ദര്‍ഗ കമ്മിറ്റി സിവില്‍ കോടതിയില്‍ അത് തെളിയിക്കണം. ഒരു കുന്നിന് മുകളിലാണ് ദര്‍ഗയുള്ളത്. ഈ കുന്നിനെ ഹിന്ദുവിശ്വാസികള്‍ ദൈവമായാണ് കാണുന്നത്. കൂടാതെ ഈ പ്രദേശത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണത്തിലുള്ള നിരവധി സ്മാരകങ്ങളുണ്ട്. ബലി നടത്തണമെങ്കില്‍ അവരുടെ അനുമതിയും വേണം. 177 ഏക്കറുള്ള കുന്നില്‍ 33 സെന്റ് മാത്രമാണ് ദര്‍ഗയ്ക്കുള്ളത്. ബാക്കി സ്ഥലമെല്ലാം ദേവസ്വത്തിന്റേതാണ്. ദര്‍ഗയ്ക്ക് സമീപത്തുകൂടെ മാത്രമേ ക്ഷേത്രത്തിലേക്ക് പോവാനാവൂ. അതിന് തടസമുണ്ടാവരുത്. പക്ഷേ, മുസ്‌ലിംകള്‍ക്ക് കുന്നിലെ അവരുടെ ഉടമസ്ഥതയിലുള്ള നെല്ലിത്തോപ്പ് പ്രദേശത്ത് റമദാനിലും ബക്രീദിനും പ്രാര്‍ത്ഥന നടത്താന്‍ കഴിയണം. പക്ഷേ, ആചാരങ്ങളില്‍ സിവില്‍കോടതി തീരുമാനമെടുക്കും വരെ മൃഗബലിയോ പാചകമോ ചെയ്യരുത്. ദര്‍ഗയിലേക്ക് സസ്യേതര ഭക്ഷണം കൊണ്ടുപോവാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി വിധി പറയുന്നു.