തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

മരിച്ചത് വയനാട് സ്വദേശികള്‍

Update: 2025-01-26 12:47 GMT

കോഴിക്കോട്: കോഴിക്കോട് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേരാണ് തിരയില്‍ പെട്ടത്. അഞ്ചാമത്തേയാള്‍ ചികില്‍സയിലാണ്. കടലില്‍ കണ്ടവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


അനീസ, വാണി, ബിനീഷ്

തിരയില്‍പെട്ടവരില്‍ ജിന്‍സി എന്ന യുവതിയാണ് രക്ഷപ്പെട്ടത്. മറ്റു നാലു പേര്‍ തിരയില്‍ ഒലിച്ചുപോയെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 3 പേരെ കരയില്‍ എത്തിച്ചു. ഇവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞാണു നാലാമത്തെയാളെ കടലിലെ പാറയില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഹരിതഗിരി ഹോട്ടല്‍ മാനേജര്‍ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണു മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്.

കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോടു കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു. കൈകോർ‌ത്തു പിടിച്ചു സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.