ലുധിയാന ജില്ലാ കോടതിയില്‍ സ്‌ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു

കേസില്‍ പെട്ടതിനും ശിക്ഷ ലഭിച്ചതിനുമുള്ള വൈരാഗ്യമാണ് സ്‌ഫോടനം നടത്താന്‍ കാരണമെന്നാണ് പോലിസിന്റെ നിഗമനം

Update: 2021-12-25 04:53 GMT

ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെതിരിച്ചറിഞ്ഞു. മുന്‍ പോലിസ് ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ ദീപ് സിങാണ് സ്‌ഫോടനം നടത്തിയതെന്ന് പഞ്ചാബ് പോലിസ് അറിയിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇയാളാണെന്നു പോലിസ് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ പെട്ട ഗഗന്‍ ദീപിനെ 2019 ല്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായത്.കേസില്‍ പെട്ടതിനും ശിക്ഷ ലഭിച്ചതിനുമുള്ള വൈരാഗ്യമാണ് സ്‌ഫോടനം നടത്താന്‍ കാരണമെന്നാണ് പോലിസിന്റെ നിഗമനം. വ്യാഴാഴ്ച ലുധിയാന കോടതിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഗഗന്‍ ദീപിന്റെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും പോലിസ് ചോദ്യം ചെയ്തു. സ്‌ഫോടനത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായതായി നേരത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിരുന്നു.

Tags: