ഇന്ന് രാവിലെ യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരേ ആക്രമണത്തിന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. തുടര്‍ന്ന് നടത്തിയ പ്രസംഗങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും വ്യക്തമാക്കിയതുപോലെ, ലക്ഷ്യം ഒരു കരാര്‍ ഉറപ്പാക്കാനുള്ള സൈനിക സമ്മര്‍ദ്ദമല്ല; ഭരണകൂട മാറ്റമാണെന്ന് വ്യക്തം.
ആക്രമണവും അതിന് പിന്നാലെ ഇറാന്റെ ഞൊടിയിടയിലുള്ള തിരിച്ചടിയും നയതന്ത്ര നീക്കങ്ങള്‍ക്കുള്ള സാധ്യത എത്ര അപകടകരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു. ഇറാന്‍-യുഎസ് ചര്‍ച്ചകളില്‍ സുപ്രധാന മുന്നേറ്റം ഉണ്ടായതായ ഇടനിലരായ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ നടന്ന ആക്രമണങ്ങള്‍ ഏകപക്ഷീയമായ കടന്നാക്രമണമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ സമയവും സ്വഭാവവും കണക്കിലെടുത്താല്‍, വാഷിംഗ്ടണും തെല്‍ അവീവും ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നത് വ്യക്തമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇറാന്‍ നേതൃത്വത്തെ ലക്ഷ്യമിട്ട്
അമേരിക്കയും ഇസ്രായേലും സിവില്‍-സൈനിക നേതൃത്വത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടു. പ്രധാന നേതാക്കളെ തന്നെ ലക്ഷ്യമിട്ട് യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാമെന്ന പ്രതീക്ഷ ഇതിന് പിന്നിലുണ്ടാകാം.
ഇസ്രായേല്‍ 'വളരെ ഉയര്‍ന്ന വിജയം' കൈവരിച്ചുവെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയേയും പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനെയും ലക്ഷ്യമിട്ടതായും അവകാശപ്പെട്ടു. ഖാംനഇയുടെ സുരക്ഷിത സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ ഇസ് ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്പ്‌സിലെ കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍, പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് അലി ഷംഖാനി, പ്രതിരോധ മന്ത്രി അമീര്‍ നസിര്‍സാദെ എന്നിവരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തെഹ്‌റാനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഖാംനഇയും പെസെഷ്‌കിയാനും സുരക്ഷിതരാണെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം മിനാബ് നഗരത്തിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 80 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
ഉടനടി തിരിച്ചടി
കഴിഞ്ഞ വര്‍ഷം നടന്ന 12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്റെ പ്രതികരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഈ തവണ ഇറാന്‍ സൈന്യം ഉടന്‍ തിരിച്ചടി നടത്തി. ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്കും ഹൈഫ, തെല്‍ അവീവ്, ഇലാത്ത് തുടങ്ങിയ ഇസ്രായേല്‍ നഗരങ്ങളിലേക്കും ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു.
ഇറാന്റെ വേഗത്തിലുള്ള തിരിച്ചടി ആക്രമണം മുന്‍കൂട്ടി പ്രതീക്ഷിച്ചതിനെയും തയ്യാറെടുപ്പുണ്ടായിരുന്നുവെന്നും സൂചിപ്പിക്കുന്നു. ഇനി ചോദ്യം ആഭ്യന്തരവും അന്താരാഷ്ട്രവുമായ സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കുന്ന അമേരിക്കയുടെ നിലപാട് ഇറാന്‍ ചെറുത്തുനില്‍ക്കുമോ എന്നതാണ്.
ആഭ്യന്തര രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍
ഇറാനെതിരായ യുദ്ധത്തിന് അമേരിക്കന്‍ ജനങ്ങളില്‍ വലിയ പിന്തുണയില്ല. അടുത്തിടെ നടത്തിയ സര്‍വേയില്‍ വെറും 27 ശതമാനം പേരാണ് സൈനിക നടപടി പിന്തുണച്ചത്. മറ്റൊരു പഠനത്തില്‍ അത് 21 ശതമാനമായി കുറഞ്ഞു.
യുദ്ധം ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയ നിലപാടിന് നിര്‍ണായകമാണ്. ഇറാന്‍ കീഴടങ്ങാതിരുന്നാല്‍, യുദ്ധം നീണ്ടുപോകുകയോ പിന്നോട്ട് പോകുകയോ ചെയ്താല്‍ ''ദുര്‍ബലന്‍'' എന്ന വിമര്‍ശനം ഉയരാം. തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോള്‍, ഈ യുദ്ധം അദ്ദേഹത്തിന്റെ ഭരണകാലത്തെ നിര്‍ണയിക്കുന്ന പരീക്ഷണമായി മാറും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി കിട്ടിയാല്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
യുദ്ധം വേഗത്തില്‍ അവസാനിക്കില്ല
ഈ യുദ്ധം വേഗത്തില്‍ അവസാനിക്കുമെന്ന പ്രതീക്ഷ വിദഗ്ധര്‍ക്കില്ല. ഇറാന്‍ മേഖലതലത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറാണെന്ന സൂചനകള്‍ ദീര്‍ഘകാല യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ്.
വാഷിംഗ്ടണിനും തെല്‍ അവീവിനും മുന്നിലുള്ള വെല്ലുവിളി പ്രദേശത്ത് നിയന്ത്രിക്കാനാവാത്ത അസ്ഥിരത ഉണ്ടാക്കാതെ തെഹ്‌റാനില്‍ സമ്മര്‍ദ്ദം തുടരുക എന്നതാണ്. ഭരണകൂട മാറ്റം അന്തിമ ലക്ഷ്യമാക്കിയതും പ്രതിസന്ധി സൃഷ്ടിക്കും.
രണ്ടു മാസം മുമ്പ് ഇറാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കര്‍ശന അടിച്ചമര്‍ത്തലില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. അതിന്റെ പശ്ചാത്തലത്തില്‍ സമാനമായ വലിയ പ്രക്ഷോഭം ഉടന്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.
നേതൃത്വത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. പക്ഷേ അത് ഭരണകൂട മാറ്റത്തിന് സഹായിക്കുമെന്ന് യാതൊരു ഉറപ്പും യുഎസിനും ഇസ്രായേലിനും നല്‍കുന്നില്ല. ഇറാന്‍ ഭരണകൂടത്തിന് പിന്തുണ അറിയിച്ച് ആയിരങ്ങള്‍ ഇപ്പോള്‍ തന്നെ തെരുവിലിറങ്ങിക്കഴിഞ്ഞു.
നീണ്ടുനില്‍ക്കുന്ന യുദ്ധം അനാവശ്യമാണ് എന്ന് സൈനിക ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കിയാല്‍, ട്രംപ് ''വിജയം'' പ്രഖ്യാപിച്ച് നിലപാട് മാറ്റാനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങനെ ആരംഭിക്കാം എന്നതാണ് പ്രധാന ചോദ്യം. ചര്‍ച്ചകളുടെ മറവില്‍ രണ്ട് പ്രാവശ്യം വഞ്ചിക്കപ്പെട്ടെന്ന ബോധ്യമുള്ളതിനാല്‍ തെഹ്‌റാന്‍ കൂടുതല്‍ കടുത്ത നിലപാട് എടുക്കാനാണ് സാധ്യത. മാസങ്ങളുടെ ആസൂത്രണത്തില്‍ ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനില്‍ യുദ്ധത്തിനിറങ്ങിയത് വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ഏത് നിമിഷവും യുദ്ധം മുന്നില്‍ കണ്ട് ഇറാനും തയ്യാറെടുപ്പുകള്‍ നടത്തിയതോടെ യുദ്ധത്തില്‍ വിജയം എന്നത് മിഥ്യാധാരണയായി അവസാനിക്കാനാണ് സാധ്യത.

