ഇസ്രായേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വംശീയ ആക്രമണം: കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ഇസ്രായേല്‍

Update: 2026-02-20 03:33 GMT

തെല്‍ അവിവ്: ഇസ്രായേലിലെ ആഷ്‌കെലോണ്‍ നഗരത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമായി. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ഇസ്രായേല്‍ എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ഇസ്രായേലി എംബസിയും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

'ഇന്നലെ ആഷ്‌കെലോണില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ കുറ്റവാളികള്‍ നടത്തിയ ആക്രമണം തികച്ചും അസ്വീകാര്യമാണ്. ഇസ്രായേലി പൊലീസ് കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരും' ഇസ്രായേല്‍ എംബസി എക്‌സില്‍ കുറിച്ചു.

തെല്‍ അവീവില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ആഷ്‌കെലോണില്‍ വെച്ചാണ് രണ്ട് തൊഴിലാളികളെയും മര്‍ദിച്ചത്. ഇസ്രായേലി മാധ്യമങ്ങള്‍ ആക്രമണത്തെ 'ആസൂത്രിതവും വംശീയ പ്രേരിതവുമായ ആക്രമണം' എന്ന് വിശേഷിപ്പിച്ചു.സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആശങ്ക പ്രകടിപ്പിക്കുകയും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

'രാജ്യത്ത് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായേലില്‍ ജോലി തേടാന്‍ പ്രേരിപ്പിച്ചു. ഇന്ത്യന്‍ തൊഴിലാളികളെ അവിടേക്ക് അയയ്ക്കുമ്പോള്‍ അവര്‍ ഇന്‍ഡോ-ഇസ്രായേല്‍ 'സൗഹൃദം' ആഘോഷിക്കുന്നു. എന്നാല്‍ നമ്മുടെ ജനങ്ങള്‍ ക്രൂരമായ പെരുമാറ്റം നേരിടുമ്പോള്‍, അവര്‍ നിശബ്ദത പാലിക്കുകയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പ്രധാനമന്ത്രി മോദി ഉടന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നുണ്ട്, ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ വംശീയവും അക്രമാസക്തമായ ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം ഉന്നയിക്കുമോ?' അദ്ദേഹം ചോദിച്ചു.

മൂന്ന് പേരടങ്ങുന്ന സംഘം രണ്ട് പുരുഷന്മാരെ മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം എന്നാണ് വീഡിയോക്ക് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനായ കാന്‍ കൊടുത്തിരിക്കുന്ന വിവരണം. വംശീയ- വിദ്വേഷ പ്രേരണയാലാണ് ആക്രമണമെന്നും വാട്‌സ്ആപ്പ് വഴിയാണ് ആസൂത്രണം ചെയ്തതെന്നും കാന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 16നാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെങ്കിലും സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല.