''ഇന്ത്യയില്‍ ടെസ്‌ല ഫാക്ടറി കുഴപ്പമില്ല, പക്ഷെ, അത് അമേരിക്കക്കാരോടുള്ള വലിയ അനീതി'': ട്രംപ്

Update: 2025-02-21 01:44 GMT

വാഷിങ്ടന്‍: ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുന്നതിനെ കുറിച്ചുള്ള നിലപാട് തുറന്നുപറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''ലോകത്തുള്ള എല്ലാ രാജ്യങ്ങളും അമേരിക്കയെ മുതലെടുക്കുകയാണ്. ഉദാഹരണം പറഞ്ഞാല്‍, ഇന്ത്യയില്‍ കാര്‍ വില്‍ക്കുകയെന്നത് അസാധ്യമാണ്. മസ്‌ക് ഇന്ത്യയില്‍ ഫാക്ടറി പണിതാല്‍ കുഴപ്പമില്ല, പക്ഷേ അത് അമേരിക്കക്കാരോടുള്ള അനീതിയാണ്, വലിയ അനീതി''-ട്രംപ് പറഞ്ഞു.

ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ തീരുവകളെപ്പറ്റി പറഞ്ഞുവന്നപ്പോഴാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവകളിലേക്കു ട്രംപ് കടന്നത്. വിവിധ രാജ്യങ്ങളുടെ തീരുവനയത്തെക്കുറിച്ചു പറയാനാണ് ഇന്ത്യയെ ഉദാഹരണമായെടുത്തത്. മസ്‌കിന് ഇന്ത്യയില്‍ കാര്‍ വില്‍ക്കുക അസാധ്യമാണെന്നും ട്രംപ് വിശദീകരിച്ചു.

50 കോടി ഡോളറെങ്കിലും നിക്ഷേപമിറക്കി ഇന്ത്യയില്‍ ഫാക്ടറി തുടങ്ങിയാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 15% ആയി കുറയ്ക്കുമെന്ന് ഇന്ത്യ നയം പുതുക്കിയിരുന്നു. ഇതേതുടര്‍ന്ന് ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷലിസ്റ്റ് എന്നിങ്ങനെ മുംബൈയിലെ ഒഴിവുകളില്‍ ഏതാനും ദിവസം മുന്‍പ് ടെസ്‌ല ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ടെസ്‌ലയുടെ ഫാക്ടറി വരാന്‍ പോകുന്നതിന്റെ ഭാഗമാണിതെന്നാണു സൂചന. എന്നാല്‍, ഫാക്ടറികള്‍ യുഎസില്‍ വേണമെന്നതാണ് ട്രംപിന്റെ നിലപാട്.