ഈജിപ്തുമായുള്ള യുദ്ധം ഉടനെന്ന് ഇസ്രായേലി മാധ്യമങ്ങള്‍

Update: 2025-09-12 07:32 GMT

തെല്‍അവീവ്: ഈജിപ്തുമായി ഉടന്‍ യുദ്ധത്തിന് സാധ്യതയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍. ഹീബ്രു പത്രമായ മെകോമെത്ത് അടക്കമുള്ള പത്രങ്ങളാണ് അത്തരം റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്. റഫ അതിര്‍ത്തി തുറന്ന് ഫലസ്തീനികളെ സ്വീകരിക്കണമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഈജിപ്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ഈജിപ്ത് ശക്തമായ വിയോജിപ്പും പ്രകടിപ്പിച്ചു. കൂടാതെ ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ പിന്തുണയും ഈജിപ്ത് ആവശ്യപ്പെട്ടു. എന്നാല്‍, ഗസയില്‍ അധിനിവേശം പൂര്‍ത്തിയാക്കിയാല്‍ ഭരണത്തിനായി സൈനികഭരണകൂടം സ്ഥാപിക്കേണ്ടി വരുമെന്നാണ് ഇസ്രായേലി സൈന്യം ആശങ്കപ്പെടുന്നത്. അത് ഗസയില്‍ വലിയതോതില്‍ സൈന്യത്തെ നിലനിര്‍ത്താന്‍ ഇസ്രായേലിനെ നിര്‍ബന്ധിതരാക്കും. അതോടെ മറ്റു മുന്നണികളുടെ സുരക്ഷ അവതാളത്തിലാവും. അതാണ് ഗസയിലെ ഫലസ്തീനികളെ ഈജിപ്തിലേക്ക് തള്ളിവിടണമെന്ന ഇസ്രായേലിന്റെ ആവശ്യത്തിന് കാരണം. ഈ പ്രത്യേക സാഹചര്യം ഈജിപ്തുമായുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇസ്രായേലി മാധ്യമങ്ങളിലെ റിപോര്‍ട്ടുകള്‍ പറയുന്നത്.