ഇറാന്റെ ആക്രമണത്തില്‍ തെല്‍അവീവിലെ യുഎസ്-ഇസ്രായേലി കേന്ദ്രം തകര്‍ന്നെന്ന് വെളിപ്പെടുത്തല്‍

Update: 2025-10-14 14:44 GMT

യഫ(തെല്‍അവീവ്): ജൂണിലെ യുദ്ധത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തെല്‍അവീവിലെ രഹസ്യ ഇസ്രായേലി-യുഎസ് കേന്ദ്രം തകര്‍ന്നെന്ന് റിപോര്‍ട്ട്. ഗ്രെസോണ്‍ വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ജൂണ്‍ 13ന് ഇറാന്‍ അയച്ച മിസൈലാണ് സൈറ്റ്-81 എന്ന പേരിലുള്ള കേന്ദ്രം തകര്‍ത്തത്. തെല്‍അവീവിലെ ഡാവിഞ്ചി ടവറിന് താഴെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇറാന്‍ ആക്രമിച്ചപ്പോള്‍ ഉടന്‍ ഇസ്രായേലി സൈന്യം പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഡാവിഞ്ചി ടവറില്‍ ആക്രമണം നടന്നെന്ന് മാത്രമാണ് ജൂണ്‍ പതിമൂന്നിന് ഫോക്‌സ് ന്യൂസിലെ ട്രെ യിങ്‌സ്റ്റ് റിപോര്‍ട്ട് ചെയ്തത്. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് അദ്ദേഹത്തെ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

ഡാവിഞ്ചി ടവറിന് തൊട്ടുതാഴെയുള്ള ബങ്കറിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം 6,000 ചതുരശ്ര മീറ്ററിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അതിന് അടുത്ത് തന്നെ കുട്ടികളുടെ പാര്‍ക്കും കമ്മ്യൂണിറ്റി സെന്ററും സ്ഥാപിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ തന്ത്രപരമായ സൈനിക കേന്ദ്രം സ്ഥാപിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഇസ്രായേലി വ്യോമസേനയുടെ കനാരിറ്റ് ടവറിനും ഹാകിരിയ പാലത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തെ ഇലക്ട്രോ മാഗ്നറ്റിക് വലയത്താല്‍ സുരക്ഷിതമാക്കിയിരുന്നു. ഡാവിഞ്ചി ടവറില്‍ ഇസ്രായേലി സൈന്യവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇസ്രായേലി സൈബര്‍ യുദ്ധ സംവിധാനമായ യൂണിറ്റ് -8200ലെ മുന്‍ ഉദ്യോഗസ്ഥര്‍ രൂപീകരിച്ച എ121 ലാബ് അതിലാണ് പ്രവര്‍ത്തിക്കുന്നത്. ഫലസ്തീനികളെ ഉപദ്രവിക്കാനുള്ള എഐ ടൂളുകള്‍ നിര്‍മിക്കുന്നത് ഈ കമ്പനിയാണ്.