''കോപ്പിയടി പൂഴ്ത്തിയത് സിപിഎം ജില്ലാക്കമ്മിറ്റിയും എസ് രാജേന്ദ്രനും'': എസ്എഫ്‌ഐക്കാരുടെ വ്യാജ പീഡന പരാതിയില്‍ കോടതി കുറ്റവിമുക്തനാക്കിയ അധ്യാപകന്‍
തൊടുപുഴ: 2014ല്‍ മൂന്നാര്‍ ഗവ. കോളജില്‍ നടന്ന കോപ്പിയടി ഒതുക്കിയത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയും എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനും ചേര്‍ന്നാണെന്ന് എസ്എഫ്‌ഐ വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ വ്യാജപീഡന പരാതിയില്‍ മൂന്നുവര്‍ഷം ജയിലില്‍ കിടന്നതിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥന്‍. സര്‍വകലാശാല നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് 2014ല്‍ രണ്ടാം സെമസ്റ്റര്‍ ഇക്കണോമിക്‌സ് പരീക്ഷ നടന്നതെന്ന് പ്രഫ. ആനന്ദ് വിശ്വനാഥന്‍ പറഞ്ഞു. കോളജില്‍ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ എട്ടുപേര്‍ മാത്രം എഴുതിയ ഇക്കണോമിക്‌സ് പരീക്ഷയിലാണ് അഞ്ചു വിദ്യാര്‍ഥിനികളുടെ കോപ്പിയടി പിടികൂടുന്നത്. പക്ഷേ, ഞാന്‍ നിര്‍ദേശിച്ചിട്ടും ഇന്‍വിജിലേറ്റര്‍ കോപ്പിയടി പരാതി പൂഴ്ത്തി. പ്രിന്‍സിപ്പല്‍ അതിനു കൂട്ടുനിന്നു. സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎല്‍എ എസ് രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടര്‍ന്നായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഓണ അവധി കഴിഞ്ഞ് എത്തിയപ്പോഴാണ് വിദ്യാര്‍ഥിനികള്‍ പീഡന ആരോപണം ഉന്നയിച്ചതായി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടി സര്‍വകലാശാലയില്‍ റിപോര്‍ട്ട് ചെയ്തില്ലെന്നും ബോധ്യമായി. തുടര്‍ന്ന് സര്‍വകലാശാലയില്‍ നേരിട്ട് വിളിച്ച് കോപ്പിയടി റിപോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളുടെ വ്യാജമൊഴിയില്‍ രജിസ്റ്റര്‍ ചെയ്ത നാലുകേസുകള്‍ പത്തുവര്‍ഷത്തില്‍ അധികമാണ് നീണ്ടത്. കേസുകളെ തുടര്‍ന്ന് അധികൃതര്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മൂന്നുവര്‍ഷം ജയിലിലും കിടക്കേണ്ടി വന്നു. വിദ്യാര്‍ഥിനികള്‍ പരാതി തയാറാക്കിയതു മൂന്നാറിലെ സിപിഎം ഓഫിസില്‍ വച്ചാണെന്നും വിചാരണയില്‍ തെളിഞ്ഞു.
