ആലപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സിറിയന്‍ സൈന്യവും എസ്ഡിഎഫും

Update: 2025-12-23 08:22 GMT

ദമസ്‌കസ്: സിറിയന്‍ നഗരമായ ആലെപ്പോയുടെ വടക്കന്‍ ഭാഗത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സിറിയന്‍ അറബ് സൈന്യവും കുര്‍ദ് നേതൃത്വത്തിലുള്ള എസ്ഡിഎഫും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവിഭാഗവും പരസ്പരം പഴിചാരുന്ന സാഹചര്യവുമുണ്ടായി. എസ്ഡിഎഫ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തരുതെന്ന് സിറിയന്‍ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ആക്രമിക്കരുതെന്ന് എസ്ഡിഎഫും ഉത്തരവിറക്കി.

മാര്‍ച്ച് പത്തിന് സിറിയന്‍ സര്‍ക്കാരും എസ്ഡിഎഫും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍, ഇത് പാലിക്കുന്നതില്‍ എസ്ഡിഎഫ് വീഴ്ച വരുത്തിയെന്നാണ് സിറിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. സമാധാനമുണ്ടാവാന്‍ എസ്ഡിഎഫിന് താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം സിറിയയില്‍ എത്തിയ തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍ ആരോപിച്ചത്. യുഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എസ്ഡിഎഫിനെ തീവ്രവാദ സംഘടനയായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി എസ്ഡിഎഫിന് ബന്ധമുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നുണ്ട്. എന്നാല്‍, കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി അടുത്തിടെ സായുധസമരം നിര്‍ത്തിയിരുന്നു.