ഡമസ്‌കസും വീണു; സിറിയ സ്വതന്ത്രമായെന്ന് വിമതസൈന്യം

Update: 2024-12-08 04:42 GMT

ഡമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസ് കീഴടക്കിയതായി ഹയാത് താഹിര്‍ അല്‍ ശാം നേതൃത്വത്തിലുള്ള വിമത സൈന്യം. ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ ഭരണത്തില്‍ നിന്ന് രാജ്യം മോചിപ്പിക്കപ്പെട്ടെന്ന് വിമതസൈന്യം പ്രഖ്യാപിച്ചു. 'മുന്‍ പ്രധാനമന്ത്രി' മുഹമ്മദ് ഗാസി അല്‍ ജലാലി അധികാരം ഔദ്യോഗികമായി കൈമാറും വരെ ആരും സര്‍ക്കാര്‍ ഓഫിസുകളും മറ്റും പിടിച്ചെടുക്കരുതെന്ന് വിമത സൈന്യ നേതാവ് അഹമദ് അല്‍ ശര പറഞ്ഞു.24 വര്‍ഷമായി രാജ്യം ഭരിച്ച അസദ് ഇപ്പോള്‍ നാടുവിട്ടിരിക്കുകയാണ്. ആരോടും പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമത സൈന്യം ഡമസ്‌കസില്‍ എത്തിയതോടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. സിറിയന്‍ ജനത തിരഞ്ഞെടുക്കുന്നവരുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് മുഹമ്മദ് ഗാസി അല്‍ ജലാലി പറഞ്ഞിരിക്കുന്നത്. അധികാരം കൈമാറുന്നതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവാതെ താന്‍ വീട് വിടില്ലെന്നും അല്‍ ജലാലി പറഞ്ഞു. എല്ലാവരും യുക്തിഭദ്രമായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗമാണ് ഹയാത് താഹിര്‍ അല്‍ ശാമിന്റെ നേതൃത്വത്തിലുള്ള വിമത സൈന്യം ആലപ്പോ, ഹൊംസ് നഗരങ്ങളും കീഴടക്കി ഡമസ്‌കസില്‍ എത്തിയത്. ഔദ്യോഗിക സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ അറബ് സൈന്യം എതിര്‍ക്കാതെ പിന്‍മാറുകയായിരുന്നു.

updating