അധികാരത്തിലെത്തിയാല്‍ മുസ്‌ലിം എംഎല്‍എമാരെ പുറത്താക്കും: ബിജെപി നേതാവ് സുവേന്ദു അധികാരി

Update: 2025-03-12 11:32 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. മുസ്‌ലിം ലീഗിന്റെ മറ്റൊരു പതിപ്പാണ് മമത സര്‍ക്കാരെന്നും മമതയുടെ വര്‍ഗീയ ഭരണകൂടത്തെ ബംഗാളിലെ ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. സുവേന്ദു അധികാരിയുടേത് വിദ്വേഷ പ്രസംഗമാണെന്നും ബിജെപി നേതാവിന്റെ മാനസിക നില പരിശോധിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം വിദ്വേഷകരമായ ഭാഷ ഉപയോഗിക്കുന്നത് ജനപ്രതിനിധിക്ക് ചേരുന്ന കാര്യമല്ലെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. 'പാര്‍ലമെന്റിലോ സംസ്ഥാന അസംബ്ലികളിലോ ചര്‍ച്ചകളും വാദങ്ങളും ഉണ്ടാകാം. എന്നാല്‍ മതത്തെ ഉയര്‍ത്തിക്കാട്ടുന്നതും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട എംഎല്‍എമാരെ ലക്ഷ്യമിടുന്നതും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് അപകടകരവും പ്രകോപനപരവും ദുഷിച്ചതുമാണ്. ക്രിമിനല്‍ കുറ്റവുമാണ്.''- കുനാല്‍ ഘോഷ് പറഞ്ഞു.

2024ലെ ബംഗാളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം, പാര്‍ട്ടിയുടെ ''സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം അവസാനിപ്പിക്കാന്‍ അധികാരി ആഹ്വാനം ചെയ്തിരുന്നു. 'ഞാന്‍ 'ജോ ഹമാരേ സാത്ത്, ഹം ഉങ്കേ സാത്ത്' എന്ന് പറയും. ഞങ്ങള്‍ക്ക് ന്യൂനപക്ഷ മോര്‍ച്ച ആവശ്യമില്ല''-സുവേന്ദു പറഞ്ഞിരുന്നു.