മസ്ജിദിന്റെ ഭൂമി ക്ഷേത്രവികസനത്തിന് ഏറ്റെടുത്തതിനെതിരായ ഹരജി തള്ളി

Update: 2025-12-18 15:13 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഉജ്ജയ്‌നിയിലെ താക്കിയ മസ്ജിദിന്റെ ഭൂമി ശിവക്ഷേത്രത്തിന് വേണ്ടി ഏറ്റെടുത്തതിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. മുഹമ്മദ് ത്വയിബ് എന്നയാള്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഹരജിക്കാരന്‍ വിശ്വാസി മാത്രമാണെന്നും ഭൂമിയുടെ ഉടമയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഭൂമി ഏറ്റെടുക്കുന്നതിനെതിരേ നിയമനടപടികളൊന്നുമുണ്ടായില്ലെന്നും അവസാന ഘട്ടത്തിലാണ് ഈ കേസ് വന്നതെന്നും കോടതി പറഞ്ഞു.

താക്കിയ മസ്ജിദ് പൊളിക്കുന്നതിന് എതിരായ ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയിരുന്നത്. സര്‍ക്കാര്‍ മസ്ജിദിന്റെ ഭൂമി ഏറ്റെടുത്തതാണെന്നും അതിന് നഷ്ടപരിഹാരം നല്‍കിയതാണെന്നുമാണ് കോടതി അന്ന് പറഞ്ഞത്. ഏകദേശം 200 വര്‍ഷം പഴക്കമുള്ള പള്ളിയും 257 വീടുകളുമാണ് 2025 ജനുവരിയില്‍ സര്‍ക്കാര്‍ പൊളിച്ചത്. പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രത്തിന്റെ പാര്‍ക്കിങും ആചാരങ്ങള്‍ക്കുള്ള ഹാളുമാണ് നിര്‍മിക്കുക. 2028ലെ ഉജ്ജയ്ന്‍ കുംഭമേളക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.