ഉമീദ് പോര്‍ട്ടലിലെ അപാകതക്കെതിരായ മുതവല്ലിയുടെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

Update: 2026-01-16 15:32 GMT

ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉമീദ് പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കാണ് നല്‍കേണ്ടതെന്ന് ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഉമീദ് പോര്‍ട്ടലില്‍ വഖ്ഫ് ബൈ യൂസര്‍ എന്ന കാറ്റഗറിക്ക് കീഴില്‍ വഖ്ഫ് ബൈ സര്‍വേ എന്ന വിഭാഗം കൊണ്ടുവന്നതിനെയാണ് അധ്യപ്രദേശ് സ്വദേശിയായ ഹഷ്മത്ത് അലി ഹരജിയിലൂടെ ചോദ്യം ചെയ്തത്. എന്നാല്‍, ഹഷ്മത്ത് അലിയുടെത് നിലവില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്വത്താണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മേല്‍പ്പറഞ്ഞ പ്രശ്‌നം ഹരജിക്കാരനെ ബാധിക്കുന്നില്ല. അതിനാല്‍ ഹരജി പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, പുതിയ നിയമപ്രകാരം വഖ്ഫ് സ്വത്തുക്കള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. രജിസ്‌ട്രേഷന്‍ പണ്ടേ നിലവിലുണ്ടായിരുന്നു എന്നും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നത് മാത്രമാണ് പുതിയ കാര്യമെന്നും കോടതി ഇതിന് മറുപടി നല്‍കി. മധ്യപ്രദേശിലെ വഖ്ഫ് സ്വത്തുക്കളില്‍ ഭൂരിഭാഗവും വഖ്ഫ് ബൈ സര്‍വേയാണെന്ന് ഹരജിക്കാരന്‍ തുടര്‍ന്നുവാദിച്ചു. വഖ്ഫ് ബൈ യൂസര്‍ സംസ്ഥാനത്ത് വളരെ കുറവാണ്. അപ്പോള്‍ വഖ്ഫ് ബൈ സര്‍വേ എന്ന പേരില്‍ ഉമീദ് പോര്‍ട്ടലില്‍ പ്രത്യേക വിഭാഗം തന്നെ വേണം. തെറ്റായ വിഭാഗത്തില്‍ വഖ്ഫ് രജിസ്റ്റര്‍ ചെയ്യുന്നത് പിന്നീട് നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ വാദം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഹരജിക്കാരന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു.