ഡല്‍ഹിയിലെ പഴയ വാഹനങ്ങള്‍ക്കെതിരേ തല്‍ക്കാലം നടപടിയെടുക്കരുതെന്ന് സുപ്രിംകോടതി

Update: 2025-08-12 12:47 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കുമെതിരേ തല്‍ക്കാലം നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി. പഴയകാലങ്ങളില്‍ ആളുകള്‍ 40-50 വര്‍ഷം വരെ കാറുകള്‍ ഉപയോഗിക്കുമായിരുന്നുവെന്നും ഇപ്പോഴും വിന്റേജ് കാറുകള്‍ നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി തലസ്ഥാന പ്രദേശത്തെ മലിനീകരണം തടയാന്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തണമെന്ന് 2018ല്‍ സുപ്രിംകോടതി വിധിച്ചിരുന്നു. ഈ വിധിയില്‍ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇടക്കാല നിര്‍ദേശം. 2018ലെ കോടതി വിധി ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായുള്ളതല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോടതി വിധി നടപ്പാക്കുന്നത് നിരവധി വാഹന ഉടമകളെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞത്. അതുവരെ വാഹന ഉടമകള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു.