വഖ്ഫ് ഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രങ്ങള്‍ മാറ്റില്ല: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

സംസ്ഥാനത്ത് മൂന്നു കോടി ഏക്കര്‍ കൃഷി ഭൂമിയുണ്ടെന്ന് റെവന്യു മന്ത്രി കൃഷ്ണ ബൈര്‍ ഗൗഡ നിയമസഭയെ അറിയിച്ചു. അതില്‍ 20,000 ഏക്കറിലാണ് തര്‍ക്കം നടക്കുന്നത്.

Update: 2024-12-18 16:38 GMT

ബെല്‍ഗാം: വഖ്ഫ് ഭൂമിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അവ അവിടെ നിന്ന് മാറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ഷകര്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ വഖ്ഫ് ഭൂമിയാണെങ്കില്‍ അവരെ ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വഖ്ഫ് സ്വത്ത് കൈയ്യേറിയ സ്‌കൂളുകള്‍, ക്ഷേത്രങ്ങള്‍, മുസ്‌ലിം ഇതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ തയ്യാറാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്ത് മൂന്നു കോടി ഏക്കര്‍ കൃഷി ഭൂമിയുണ്ടെന്ന് റെവന്യു മന്ത്രി കൃഷ്ണ ബൈര്‍ ഗൗഡ നിയമസഭയെ അറിയിച്ചു. അതില്‍ 20,000 ഏക്കറിലാണ് തര്‍ക്കം നടക്കുന്നത്. അത് മൊത്തം കൃഷിഭൂമിയുടെ 0.006 ശതമാനം മാത്രമാണ്. ഇത് ഒരു ലക്ഷം കര്‍ഷകരെ പോലും ബാധിക്കുന്ന വിഷയമല്ല. എന്നിട്ടും ബിജെപിയുടെ പ്രചാരണം മൂലം കര്‍ഷകരെല്ലാം ആശങ്കയിലാണ്. ഹിന്ദുക്കളുടെ സ്വത്ത് മുസ്‌ലിംകള്‍ പിടിച്ചെടുക്കാന്‍ നോക്കുന്നുവെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. 2004 മുതല്‍ നടത്തിയ പരിശോധനയില്‍ 9,800 വസ്തുക്കള്‍ വഖ്ഫായി കണ്ടെത്തി. 11,204 കര്‍ഷകരാണ് ഈ ഭൂമി കൈയ്യേറിയിരുന്നത്. അതില്‍ 9,124 പേര്‍ മുസ്‌ലിംകളായിരുന്നു. ഹിന്ദുക്കള്‍ 2,080 മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട് 1913ല്‍ ബ്രിട്ടീഷുകാരാണ് ആദ്യമായി നിയമമുണ്ടാക്കിയതെന്നും കൃഷ്ണ ബൈര്‍ ഗൗഡ പറഞ്ഞു. കര്‍ണാടക വഖ്ഫ് ബോര്‍ഡിന് സ്വന്തമായി 1.12 ലക്ഷം ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. അതില്‍ 92,000 ഏക്കര്‍ ഭൂമി അവരുടെ കൈയ്യിലില്ല എന്നതാണ് വാസ്തവം. അലന്ദിലെ കുറുബ ക്ഷേത്രം വഖ്ഫ് ഭൂമിയിലാണ് ഉള്ളത്. 2020ല്‍ ബിജെപിയാണ് ആ ഭൂമി വഖ്ഫാണെന്ന് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.