കീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്‌ക്കെതിര്: സ്റ്റാലിന്‍

Update: 2025-06-14 02:14 GMT
കീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്‌ക്കെതിര്: സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കീഴടിയില്‍ നടക്കുന്ന ഉദ്ഖനനത്തിലെ കണ്ടെത്തലുകള്‍ തിരുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ് നാഗരികതയെ കുറിച്ച് കണ്ടെത്തിയ ശാസ്ത്രീയ സത്യങ്ങള്‍ പൂഴ്ത്തിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. അന്താരാഷ്ട്ര ലബോറട്ടറികളില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ് ഫലങ്ങളും എഎംഎസ് ഫലങ്ങളും നല്‍കിയിട്ടും കൂടുതല്‍ തെളിവ് ചോദിക്കുകയാണ്.

എന്നാല്‍, സരസ്വതി നാഗരികത എന്ന കെട്ടുകഥയുമായി ബിജെപി മുന്നോട്ടുപോവുകയാണ്. കീഴടിയില്‍ തെളിവ് കിട്ടാത്തതല്ല, മറിച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും തിരക്കഥയ്ക്ക് അനുസൃതമല്ലാത്ത തെളിവുകളാണ് പ്രശ്‌നം. നൂറ്റാണ്ടുകള്‍ പോരാടിയാണ് തമിഴ് ജനത ചരിത്രം സ്വന്തമാക്കിയത്. തമിഴ് ചരിത്രം തുടച്ചുനീക്കാന്‍ അവര്‍ ശ്രമിച്ചു. ഇപ്പോഴും ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


കീഴടിയിലെ ഗവേഷണത്തിന് നേതൃത്വം നല്‍കിയ അമര്‍നാഥ് രാമകൃഷ്ണയുടെ സമഗ്രമായ 982 പേജുള്ള റിപോര്‍ട്ട് തിരികെ നല്‍കുകയാണ് എന്നാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെയ്ഖാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. 2023 ജനുവരിയിലാണ് അമര്‍നാഥ് രാമകൃഷ്ണ 982 പേജുള്ള ചരിത്ര റിപോര്‍ട്ട് എഎസ്‌ഐക്ക് നല്‍കിയത്. അതിലും മുമ്പ് 2016, 2017 കാലത്ത് പ്രാഥമിക, ഇടക്കാല റിപോര്‍ട്ടുകളും നല്‍കിയിരുന്നു. ഇത്രയും കാലം റിപോര്‍ട്ടില്‍ അടയിരുന്ന ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തെളിവുകള്‍ ചോദിക്കുന്നത്. കീഴടി ഗ്രാമത്തില്‍ എഎസ്‌ഐയും പിന്നീട് തമിഴ്‌നാട് പുരാവസ്തുവകുപ്പും നടത്തിയ ഉദ്ഖനനത്തില്‍ കണ്ടെത്തിയ വിവരങ്ങളെ അവഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഗവേഷണ റിപോര്‍ട്ട് തിരുത്താനുള്ള നിര്‍ദേശം വരുന്നത്.


കീഴടിയിലും മധുരയിലും 2014 മുതല്‍ 2016 വരെ നടത്തിയ ഉദ്ഖനനത്തില്‍ 5500ലേറെ പുരാവസ്തുക്കളാണ് കണ്ടെത്തിയത്. ബിസി മൂന്നാം നൂറ്റാണ്ടുമുതല്‍ എഡി മൂന്നാം നൂറ്റാണ്ടുവരെയുള്ള കാലത്തേതാണ് ഇവ എന്നായിരുന്നു കണ്ടെത്തല്‍.

Similar News