ഹൈദരാബാദിലെ ക്ഷേത്രത്തില്‍ മാംസക്കഷണം കണ്ടെത്തിയെന്ന്; അന്വേഷണത്തിന് ഉത്തരവ്

Update: 2025-02-12 13:37 GMT

ഹൈദരാബാദ്: ഹൈദരാബാദിലെ ജിര ഹനുമാന്‍ ക്ഷേത്രത്തില്‍ മാംസക്കഷണം കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്ഷേത്രത്തിലെ വിഗ്രഹത്തിന് സമീപത്ത് നിന്ന് മാംസകഷണം കണ്ടെത്തിയെന്ന് ഇന്ന് രാവിലെയാണ് പ്രചരണമുണ്ടായത്. തുടര്‍ന്ന് ബിജെപി നേതാക്കളും മറ്റു ഹിന്ദുത്വ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തില്‍ സംഘര്‍ഷം ഭയന്ന് പ്രദേശത്തെ കടകള്‍ അടച്ചു.

കേസില്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ചന്ദ്രമോഹന്‍ പറഞ്ഞു. ''ക്ഷേത്രത്തില്‍ മാംസക്കഷണം ഇട്ടത് പൂച്ചയോ നായയോ മനുഷ്യനോ ആകാം. ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരാണെങ്കില്‍ വെറുതെവിടില്ല. നിലവില്‍ ആരും സംശയപട്ടികയില്‍ ഇല്ല.''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.