ലഡാക്ക്: സോനം വാങ്ചുക്കിന്റെ എന്‍ജിഒയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി

Update: 2025-09-25 13:46 GMT

ന്യൂഡല്‍ഹി: ലഡാക്കിനു സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെടുന്ന പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ എന്‍ജിഒയ്ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ സിബി ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കിയത്. വിവിധതരത്തിലുള്ള ക്രമക്കേടുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 'പെട്ടെന്ന്' കണ്ടെത്തിയത്.

ലഡാക്കിനു സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെട്ടു ലേയില്‍ കഴിഞ്ഞദിവസം നടന്ന ഹര്‍ത്താല്‍ അക്രമാസക്തമായിരുന്നു. നാലു പേരാണ് കൊല്ലപ്പെട്ടത്. ലേ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണു നരേന്ദ്ര മോദി സര്‍ക്കാര്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. സംസ്ഥാനപദവി, ഭരണഘടനയുടെ 6ാം ഷെഡ്യൂള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വര്‍ഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്‌സ് ബോഡിയുടെ നേതൃത്വത്തില്‍ ഈ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു. ആരോഗ്യനില വഷളായ രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്നാണ് യുവജനവിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.