മതപരിവര്‍ത്തന നിയമം: ഉത്തര്‍പ്രദേശില്‍ ആറു ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു

Update: 2025-01-31 16:40 GMT

ലഖ്‌നോ: മതപരിവര്‍ത്തന നിരോധനനിയമം ലംഘിച്ചെന്നാരോപിച്ച് ആറു ക്രിസ്ത്യന്‍ പുരോഹിതരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ ധാന്‍ഘട്ടയില്‍ ജനുവരി 27നാണ് സംഭവം. പ്രദേശത്തെ പ്രധാന ഹിന്ദുത്വ പശുസംരക്ഷണ നേതാവ് സൗരഭ് സിങ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ധാന്‍ഘട്ട പോലിസ് കേസെടുത്തത്. തുടര്‍ന്ന് ആറു പേരെയും പിടികൂടി ജയിലില്‍ അടയ്ക്കുകയായിരുന്നു. ക്രിസ്ത്യാനികള്‍ പണം വാഗ്ദാനം ചെയ്ത് പാവപ്പെട്ടവരെ മതംമാറ്റുകയാണെന്നും ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുകയാണെന്നും സൗരഭ് സിങ് പരാതിയില്‍ ആരോപിച്ചു.

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ തുടരുകയാണെന്ന് ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കുന്ന പാസ്റ്റര്‍ ജോയ് മാത്യു പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പരാതി നല്‍കിയാല്‍ തന്നെ ക്രിസ്ത്യാനികളെ പിടികൂടി ജയിലില്‍ അടയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025ല്‍ മാത്രം പാസ്റ്റര്‍മാര്‍ അടക്കം 18 ക്രിസ്ത്യാനികളെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്.