ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: സൗജന്യയുടെ കേസ് എസ്‌ഐടി അന്വേഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി
ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥയിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലിസ് സംഘം 2012ലെ സൗജന്യ കൊലക്കേസ് അന്വേഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര.'' ധര്‍മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ മറവ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ ഡിജിപി ഡോ. പ്രൊണബ് മൊഹന്തിയാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. പക്ഷേ, സൗജന്യയുടെ കേസ് അന്വേഷിക്കില്ല.''-അദ്ദേഹം പറഞ്ഞു.
സൗജന്യയുടെ കുടുംബത്തിന്റെ വീട്ടിലേക്കുള്ള വഴി പോലും ആരും പറഞ്ഞു നല്‍കില്ല. അതിനാല്‍ വീട്ടുകാര്‍ റെയില്‍വേ സ്റ്റേഷന് സമീപം വീട്ടിലേക്കുള്ള വഴി പറയുന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടി വന്നു. തങ്ങളെ ആരെങ്കിലും സഹായിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് വീട്ടിലേക്ക് വരാമെന്നാണ് കുടുംബം പറയുന്നത്. ധര്‍മസ്ഥലയിലെ ആരോപണവിധേയര്‍ വലിയ ആളുകളാണെന്നും(ദൊദ്ദവരു) ജന്മിമാരാണെന്നുമാണ് (ധനിഗലു) സൗജന്യയുടെ കുടുംബം പറയുന്നത്.
ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജില്‍ പഠിച്ചിരുന്ന സൗജന്യ 2012 ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് 4 മണിക്കും 4.15നും ഇടയിലാണ് നേത്രാവതി നദിയുടെ തീരത്ത് ബസ് ഇറങ്ങിയത്. അടുത്ത ദിവസം രാവിലെയാണ് സൗജന്യയുടെ മൃതദേഹം പോലിസ് കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം കീറിയും അടിവസ്ത്രം ഇല്ലാതെയുമായിരുന്നു മന്നസങ്കയിലെ ശ്രീ ധര്‍മസ്ഥല മഞ്ജു നാഥേശ്വര യോഗ ആന്‍ഡ് നാച്ചുറല്‍ ക്യുവര്‍ ആശുപത്രിക്ക് മുന്നിലെ കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്.
സംഭവത്തില്‍ മാനസിക രോഗിയായ ഒരാളെയാണ് പ്രതിയാക്കിയത്. ഡോ. വീരേന്ദ്ര ഹെഗ്ഗഡെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥല മഞ്ജു നാഥേശ്വര ക്ഷേത്ര ട്രസ്റ്റ്രിലെ ജീവനക്കാരായ മാലിക് ജെയ്ന്‍, രവി പൂജാരി, ശിവപ്പ മലേകുഡിയ, ഗോപാല്‍കൃഷ്ണ ഗൗഡ എന്നിവരാണ് പ്രതിയായ സന്തോഷ് റാവുവിനെ ''പിടികൂടി'' നല്‍കിയത്. സന്തോഷ് റാവുവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. പിന്നീട് അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി സന്തോഷ് റാവുവിനെ വെറുതെവിട്ടു. ഇതില്‍ മൊഴി നല്‍കിയ മൂന്നില്‍ രണ്ടു പേരും 2013, 2014 കാലത്ത് മരിച്ചു. മൊഴി നല്‍കി ആറു മാസത്തിന് ശേഷമാണ് 2013 ഏപ്രില്‍ എട്ടിന് രവി പൂജാരി 'ആത്മഹത്യ' ചെയ്തത്. അതൊന്നും സിബിഐ അന്വേഷിച്ചില്ല. 2014ല്‍ മരിച്ച ഗോപാല്‍കൃഷ്ണ ഗൗഡയുടെ കുടുംബവുമായി സിബിഐ സംസാരിച്ചതു പോലുമില്ല. ആരാണ് എന്റെ മകളെ ബലാല്‍സംഗം ചെയ്ത് കൊന്നതെന്നു മാത്രമാണ് കുസുമവതി ചോദിക്കുന്നത്.
