ഭാര്യയുടെ ശരീരം തളര്‍ന്നു; ശുശ്രൂഷിക്കാന്‍ സ്വയം വിരമിച്ച് എസ്‌ഐ

Update: 2025-09-01 04:26 GMT

കട്ടപ്പന: പക്ഷാഘാതം മൂലം തളര്‍ന്ന ഭാര്യയെ ശുശ്രൂഷിക്കാന്‍ എസ്‌ഐ ജോലി ഉപേക്ഷിച്ച് വണ്ടന്‍മേട് പോലിസ് സ്റ്റേഷനിലെ എസ്‌ഐ കെ അശോകന്‍. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് വെള്ളയാംകുടി പുത്തന്‍പുരയ്ക്കല്‍ അശോകന്‍ സ്വയം വിരമിച്ചത്.കെഎസ്എഫ്ഇ കട്ടപ്പന ശാഖയിലെ അസിസ്റ്റന്റ് മാനേജറായിരുന്ന ഭാര്യ ജയന്തിക്ക് മൂന്ന് മാസം മുമ്പാണ് സ്‌ട്രോക്ക് വന്നത്. ആദ്യം വലതുവശം തളര്‍ന്നപ്പോള്‍ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും അതിനിടെ ഇടതുവശം തളരുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം എറണാകുളം അമൃത ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ പരിചരണത്തിന് അശോകന്‍ മറ്റാരെയും തേടിയില്ല. ആഗസ്റ്റ് ആദ്യം വിആര്‍എസിന് അപേക്ഷ നല്‍കി സ്വയം വിരമിക്കുകയായിരുന്നു. ഭാര്യയുടെ അടുത്തുനിന്നു മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ യാത്രയയപ്പു ചടങ്ങിനുപോലും സ്റ്റേഷനില്‍ എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി യാത്രയയപ്പ് നല്‍കി. വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍കുമാര്‍, എസ്‌ഐ വിനോദ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ് നടത്തിയത്. 32 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അശോകന്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. അശോകന്‍-ജയന്തി ദമ്പതികളുടെ ഏകമകന്‍ അഖില്‍ അശോക് തിരുവനന്തപുരത്ത് സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിലാണ്.