മുസ്‌ലിംകളെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കുന്നത് വര്‍ധിക്കുന്നു: ശിവസേനയുടെ മുസ്‌ലിം എംഎല്‍എ

Update: 2025-12-15 12:52 GMT

മുംബൈ: മഹാരാഷ്ട്രയില്‍ മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ അതിക്രമങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ധിച്ചുവരുന്നതായി ശിവസേന എംഎല്‍എ അബ്ദുല്‍ സത്താര്‍. നന്ദേഡ്, ജാംനര്‍, ജല്‍ഗണ്‍ ജില്ലകളില്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില ആളുകള്‍ സംഘടിതമായി ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി അബ്ദുല്‍ സത്താര്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വിശ്വാസം ഇത് ഇല്ലാതാക്കുന്നു. കൂടാതെ ഭയത്തിന്റെ അന്തരീക്ഷവും സൃഷ്ടിക്കുന്നു. തന്റെ മണ്ഡലമായ സില്ലോദില്‍ മാത്രം നിരവധി പേരെ ബംഗ്ലാദേശികളെന്ന് പറഞ്ഞ് തടഞ്ഞുവച്ചു. അവരെല്ലാം ഇന്ത്യക്കാരായിരുന്നു ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയോടുള്ള അവരുടെ വികാരത്തെ ബാധിക്കും. ചില കുറ്റകൃത്യങ്ങളില്‍ മൊത്തം സമുദായത്തെ പ്രതിയാക്കുന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചില രാഷ്ട്രീയ സംഘങ്ങളുടെ സമ്മര്‍ദ്ദം മൂലം പോലിസും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരായ വ്യാജകേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.