നാലര വയസുകാരന്‍ ഷെഫീഖിനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ രണ്ടാനമ്മക്ക് പത്ത് വര്‍ഷം തടവ്, പിതാവിന് ഏഴു വര്‍ഷം തടവും പിഴയും
തൊടുപുഴ: കുമളിയില്‍ നാലര വയസ്സുകാരന്‍ ഷെഫീക്കിനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയേയും ശിക്ഷിച്ചു. ഷെഫീക്കിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ശരീഫിനെ ഏഴു വര്‍ഷം തടവിനുംശരീഫിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ അനീഷയെ പത്ത് വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ശെരീഫ് അരലക്ഷം രൂപ പിഴയും അടക്കണം.
ശരീഫിന്റെ രണ്ടാം ഭാര്യയായ അനീഷ, ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസില്‍ ശിക്ഷ വിധിച്ചത്. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷയായി ജീവപര്യന്തം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധി.
2013 ജൂലൈയില്‍ ആണ് ഷഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു വിവരം പുറംലോകമറിഞ്ഞത്. എന്നാല്‍, ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. മെഡിക്കല്‍ റിപോര്‍ട്ടുകളാണ് കേസില്‍ നിര്‍ണായകമായത്. നിലവില്‍ തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിന്റെ സംരക്ഷണത്തിലാണ് ഷഫീഖും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്.
