അല്‍ ഖുദ്‌സ്(ജറുസലേം):: മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ അതിക്രമിച്ച് കയറി ജൂത കൂടിയേറ്റക്കാര്‍. ജൂതരുടെ ഹനൂക്ക ആഘോഷങ്ങള്‍ നടക്കുന്ന കാലത്താണ് ഒരു സംഘം കുടിയേറ്റക്കാര്‍ ഇസ്രായേലി പോലിസിന്റെ സംരക്ഷണയില്‍ മസ്ജിദ് കോംപൗണ്ടില്‍ കടന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയത്. അതേസമയം, ഫലസ്തീനികളെ പ്രാര്‍ത്ഥനകള്‍ നടത്തുന്നതില്‍ നിന്ന് പോലിസ് തടയുകയും ചെയ്തു. മസ്ജിദിന്റെ ഓരോ ഗെയിറ്റിലും പോലിസിനെ വിന്യസിച്ചാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം പോലിസ് മന്ത്രി ഇറ്റാവര്‍ ബെന്‍ ഗ്വിറും കമ്മ്യൂണിക്കേഷന്‍ മന്ത്രി ശ്ലോമോ കാര്‍ഹിയും മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ജൂതപ്രാര്‍ത്ഥന നടത്തിയിരുന്നു.
'' എല്ലാ മുന്നണികളും ഇസ്രായേല്‍ വിജയിക്കുന്ന കാലത്ത് എനിക്ക് പ്രാര്‍ത്ഥിക്കാന്‍ തോന്നി. ജറുസലേമിന്റെ വാതില്‍ ദമസ്‌കസ് വരെ എത്തുന്ന കാലം വരും'' -ശ്ലോമോ കാര്‍ഹി പറഞ്ഞു. അപകടകരമായ പ്രവൃത്തിയാണ് കാര്‍ഹി ചെയ്തതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ മാത്രമല്ല, അറബ് ഭൂമി മൊത്തം പിടിക്കുമെന്ന പ്രഖ്യാപനമാണ് ഇതെന്നും ഹമാസിന്റെ പ്രസ്താവന പറയുന്നു.
Israeli settlers dance & sing after storming Al-Aqsa
— Middle East Monitor (@MiddleEastMnt) December 30, 2024
Israeli settlers dance and sing after storming Al-Aqsa Mosque under the protection of the occupation forces. Settler raids of the Muslim holy site have increased during the Jewish holiday of Hanukkah, which began on 25… pic.twitter.com/aO1H3FdwpR
1994ല്‍ ഇസ്രായേലുമായി ഒപ്പിട്ട വാദി അറബ ഉടമ്പടി പ്രകാരം ജറുസലേമിലെ മതപരമായ കാര്യങ്ങളുടെ ഉത്തരവാദിത്തവും നിയന്ത്രണ അധികാരവും ജോര്‍ദാന് ലഭിച്ചു. 2013ല്‍ ജോര്‍ദാര്‍ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മില്‍ ഒപ്പിട്ടകരാര്‍ പ്രകാരവും ജറുസലേമിലെ വിശുദ്ധ പ്രദേശങ്ങളുടെ ഉത്തരവാദിത്തം ജോര്‍ദാനാണ്. അതിനാല്‍, ജോര്‍ദാന്‍ ഔഖ്ഫ് മന്ത്രാലയത്തിന് കീഴിലുള്ള ജറുസലേം ഇസ്‌ലാമിക് വഖ്ഫ് അഡ്മിനിസ്‌ട്രേഷനാണ് മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കുന്നത്. വഖ്ഫ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിയില്ലാതെ ജൂതര്‍ക്ക് അവിടേക്ക് പ്രവേശനമില്ല. എന്നാല്‍, കഴിഞ്ഞ കുറച്ചുവര്‍ഷമായി ജൂത കുടിയേറ്റക്കാര്‍ ഇസ്രായേലി സൈന്യത്തിന്റെയും പോലിസിന്റെയും അകമ്പടിയോടെ ഇടക്കിടെ അതിക്രമിച്ച് കയറുന്നുണ്ട്.

