'ഇസ്രായേലിന് വേണ്ടി പോരാടന്‍ ആരും ആഗ്രഹിക്കുന്നില്ല': സെനറ്റ് ഹിയറിങ്ങില്‍ പ്രതിഷേധിച്ചയാളെ പുറത്താക്കി

Update: 2026-03-05 03:31 GMT

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കം നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച മുന്‍ യുഎസ് മറൈന്‍ ഉദ്യോഗസ്ഥനെ സെനറ്റ് ഹിയറിങില്‍ നിന്ന് പുറത്താക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്ന് സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്ന ബ്രയാന്‍ മക്ഗിന്നിസിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുപുറത്താക്കിയത്.



ഇവിടെ ആര്‍ക്കും ഇസ്രായേലിന് വേണ്ടി പോരാടാന്‍ താല്‍പ്പര്യമില്ല എന്ന് ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മുറിയില്‍ നിന്നും പുറത്തേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നാലെ സെനറ്റ് ഹിയറിങ് തടസപ്പെടുകയും ചെയ്തു.

മക്ഗിന്നിസിനെ മുറിയില്‍ നിന്ന് പുറത്താക്കാന്‍ മൊണ്ടാനയില്‍ നിന്നുള്ള സെനറ്ററും യുഎസ് വെറ്ററനുമായ ടിം ഷീഹി, സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് വീഡിയോ ക്ലിപ്പില്‍ കാണാം.

അമേരിക്കയിലെ ജനങ്ങളെ എന്തിനാണ് അപകടത്തിലേക്ക് തള്ളിവിടുന്നത് എന്ന് സെനറ്റിനോട് ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ പങ്കുവെച്ച വീഡിയോയില്‍ ബ്രയാന്‍ മക്ഗിന്നിസ് പറഞ്ഞിരുന്നു. പ്രതിഷേധിച്ചതിന് പിന്നാലെ അദ്ദേഹം അറസ്റ്റിലായെന്നാണ് വിവരം.

അതേസമയം ഇറാന് മേല്‍ ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രായേലും. തെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്‍ നഗരങ്ങളില്‍ വ്യാപക ആക്രമണം തുടരുകയാണ്. ഇതിനിടെ യുദ്ധം തുടരാന്‍ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതിയും ലഭിച്ചു. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്.