മുസ്‌ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ശേഖര്‍കുമാര്‍ യാദവ്

Update: 2025-01-17 01:36 GMT

അലഹബാദ്: വിശ്വഹിന്ദു പരിഷത്ത് വേദിയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവ് ചീഫ്ജസ്റ്റിസിനെ അറിയിച്ചു. തന്റെ പരാമര്‍ശങ്ങള്‍ ജഡ്ജിമാരുടെ പെരുമാറ്റചട്ടത്തിന് എതിരല്ലെന്നും അലഹബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് അരുണ്‍ ഭന്‍സാലിക്ക് എഴുതിയ കത്ത് പറയുന്നു. ശേഖര്‍കുമാര്‍ യാദവിന്റെ പ്രസംഗത്തില്‍ റിപോര്‍ട്ട് നല്‍കണമെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന നേരത്തെ ഹൈക്കോടതി ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

സ്ഥാപിതതാല്‍പര്യക്കാര്‍ തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്നാണ് ശേഖര്‍ കുമാര്‍ യാദവിന്റെ കത്ത് പറയുന്നത്. പ്രസംഗത്തിലെ തന്റെ പരാമര്‍ശങ്ങള്‍ സ്വന്തം ചിന്തകളുടെ പ്രകാശനമാണെന്നും ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്നും അത് ഇതരസമുദായങ്ങളോട് വിദ്വേഷം ഉണ്ടാക്കുന്നതല്ലെന്നും കത്ത് പറയുന്നു. പൊതുസമൂഹത്തില്‍ സ്വയം പ്രതിരോധിക്കാന്‍ സാധിക്കാത്ത ജഡ്ജിമാരെ ജുഡീഷ്യറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംരക്ഷിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. സര്‍വീസില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ട ഒരു ഐപിഎസ് ഉദ്യോഗസ്ഥനും നിയമവിദ്യാര്‍ഥിയുമാണ് ശേഖര്‍ കുമാര്‍ യാദവിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.