ദലിത് യുവതിക്കെതിരായ അതിക്രമത്തില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണം: അജയന്‍ വിതുര

Update: 2025-05-20 01:05 GMT

തിരുവനന്തപുരം: ദലിത് യുവതിയെ കുടിവെള്ളം പോലും കൊടുക്കാതെ പീഡിപ്പിക്കുകയും വ്യാജ മോഷണക്കേസ് ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അജയന്‍ വിതുര. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് തടിയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഈ നീച പ്രവൃത്തിയില്‍ പങ്കാളിയായ വനിതാ ഓഫിസര്‍ അടക്കമുള്ള പോലിസുകാരെ സംരക്ഷിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും അന്തസിനും സംരക്ഷണം നല്‍കേണ്ട പോലിസ് ഇവിടെ അവയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്.

കുറ്റക്കാരായ മുഴുവന്‍ പോലിസുകാരെയും മാതൃകാപരമായി ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയാണ് നീതി. അതിനാല്‍ എസ്‌ഐയെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും വനിതാ ഉദ്യോഗസ്ഥ അടക്കമുള്ള കുറ്റവാളികളായ പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.