അഷ്‌റഫിന് ഇതുവരെയും നീതി ലഭിച്ചില്ല: സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍

Update: 2025-06-04 02:58 GMT
അഷ്‌റഫിന് ഇതുവരെയും നീതി ലഭിച്ചില്ല: സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍

മംഗളൂരു: കുഡുപ്പുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന അഷ്‌റഫിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍. നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, സ്പീക്കര്‍ യു ടി ഖാദര്‍, മന്ത്രി ദിനേഷ് ഗുണ്ടു റാവു എന്നിവരെ സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അഷ്‌റഫിനും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാനും നീതിയാവശ്യപ്പെട്ട് തിങ്കളാഴ്ച്ച എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കവയൊണ് അബ്ദുല്‍ ജബ്ബാര്‍ ഇങ്ങനെ പറഞ്ഞത്.

''അഷ്‌റഫിനെ കൊലപ്പെടുത്തിയ ശേഷം അവര്‍ ക്രിക്കറ്റ് കളിച്ചു. അവരുടെ മാനസികാവസ്ഥ സങ്കല്‍പ്പിക്കുക. ഒരാളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയാല്‍ ആരെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കും. മാത്രമല്ല, അത് അസ്വാഭാവിക മരണമായി ചിത്രീകരിക്കാനും അവര്‍ ശ്രമിച്ചു. നീതിക്കുവേണ്ടി പോരാടുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. അഷ്‌റഫ് കൊല്ലപ്പെട്ടതിന് ഒരു കാരണം മാത്രമേയുള്ളൂ-അവന്‍ മുസ്‌ലിം ആയിരുന്നു. പോലിസില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അഷ്‌റഫിന്റെ കൊലപാതകമായാലും മറ്റേത് കൊലപാതകമായാലും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. ജില്ലയില്‍ സമാധാനം കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തണം. ഇത്തരം സംഭവങ്ങള്‍ ഇനി ജില്ലയില്‍ ആവര്‍ത്തിക്കരുത്.''-അദ്ദേഹം പറഞ്ഞു.


Full View

പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്ന എല്ലാ നേതാക്കള്‍ക്കെതിരെയും പോലിസും ജില്ലാ ഭരണകൂടവും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മംഗളൂരു റൂറല്‍ ജില്ലാ യൂണിറ്റ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് എസ് ആവശ്യപ്പെട്ടു. ''വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലിസ് ഉചിതമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ അബ്ദുല്‍ റഹ് മാന്‍ കൊല്ലപ്പെടില്ലായിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പോലിസിനെ അനുവദിക്കണം. നിയമം പാലിക്കാന്‍ കഴിവുള്ള പോലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.''-അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ പാര്‍ട്ടി തുടരുമെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം റിയാസ് കടമ്പു പറഞ്ഞു. അഷ്‌റഫിന്റെയും റഹ്മാന്റെയും കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News