വിശാല്‍ഗഡ് കോട്ടയിലെ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ തടയണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

Update: 2025-06-06 09:23 GMT
വിശാല്‍ഗഡ് കോട്ടയിലെ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ തടയണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

മുംബൈ: മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരിലെ വിശാല്‍ഗഡ് കോട്ടയിലെ ഹസ്രത്ത് പീര്‍ മാലിക് റെഹാന്‍ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത ഹരജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സംരക്ഷിത സ്മാരകങ്ങളില്‍ മതപരമോ ആചാരപരമോ ആയ നിരവധി ചടങ്ങുകള്‍ നടക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോളും സതീശ് ചന്ദ്ര ശര്‍മയും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് അടുത്തയാഴ്ച്ച പരിഗണിക്കുമോയെന്ന് ഹരജിക്കാരന്‍ ചോദിച്ചു. എന്നാല്‍, അടുത്തയാഴ്ച്ച കേട്ടിട്ട് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. ബലി പെരുന്നാള്‍ കഴിഞ്ഞിട്ട് ഹരജി കേട്ടിട്ട് കാര്യമില്ലല്ലോ എന്നും കോടതി പറഞ്ഞു.


ബലി പെരുന്നാളിനും ഉറൂസിനും ദര്‍ഗയില്‍ ബലിയര്‍പ്പിക്കാമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ജൂണ്‍ 7 മുതല്‍ 12 വരെയാണ് അനുമതി. വിശാല്‍ഗഡ് കോട്ടയില്‍ ബലി അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഉത്തരവുകളെ ചോദ്യം ചെയ്താണ് ദര്‍ഗാ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ അവിടെയുള്ള ദര്‍ഗയില്‍ അക്കാലം മുതലേ ബലിഅര്‍പ്പണ ചടങ്ങുകളുണ്ടെന്ന് ദര്‍ഗ അധികൃതര്‍ ചൂണ്ടിക്കാട്ടി. ദര്‍ഗയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള മുബാറക് ഉസ്മാന്‍ മുജാവറിന്റെ ഭൂമിയിലാണ് കശാപ്പ് നടത്തുകയെന്നും മാംസം കോട്ടയില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്നതാണ് രീതിയെന്നും ദര്‍ഗ അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹൈക്കോടതി ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയത്.

Similar News