260 യെമന്‍ വിമതരെ വധിച്ചതായി സൗദി സഖ്യസേന

യെമനിലെ അന്തര്‍ദേശീയ അംഗീകാരമുള്ള സര്‍ക്കാരിന്റെ അവസാന ശക്തികേന്ദ്ര മായ ഇവിടെ ഈയിടെ നടന്ന പോരാട്ടങ്ങളില്‍ നൂറുകണക്കിന് വിമതരെ വകവരുത്തിയെന്ന് സഖ്യസേന അവകാശപ്പെട്ടിരുന്നു

Update: 2021-10-25 02:34 GMT

സന്‍ആ: യെമനിലെ തന്ത്രപ്രധാന നഗരമായ മാരിബിന് സമീപം കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ഏറ്റുമുട്ടലില്‍ 260 ലധികം ഹൂതി വിമതര്‍ കൊല്ലപ്പെട്ടതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. എണ്ണ സമ്പന്നമായ വടക്കന്‍ യെമനിലെ അന്തര്‍ദേശീയ അംഗീകാരമുള്ള സര്‍ക്കാരിന്റെ അവസാന ശക്തികേന്ദ്ര മായ ഇവിടെ ഈയിടെ നടന്ന പോരാട്ടങ്ങളില്‍ നൂറുകണക്കിന് വിമതരെ വകവരുത്തിയെന്ന് സഖ്യസേന അവകാശപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ വെളിപ്പെടുത്തല്‍. മരണസംഖ്യ സ്വതന്ത്രമായി പരിശോധിക്കാന്‍ ഇതുവരേ കഴിഞ്ഞിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ തങ്ങള്‍ക്ക് സംഭവിച്ച ആള്‍ നാശത്തെകുറിച്ച് ഇതുവരേ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ നടന്ന ആക്രമണങ്ങളില്‍ മുപ്പത്തിയാറ് സൈനിക വാഹനങ്ങള്‍ നശിപ്പിക്കപ്പെടുകയും 264 ലധികം വിമത പോരാളികള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരിബിന് 50 കിലോമീറ്റര്‍ തെക്ക് അല്‍ജൗബയിലും വടക്കുപടിഞ്ഞാറ് 30 കിലോമീറ്റര്‍ അല്‍കസാരയിലുമാണ് ആക്രമണങ്ങള്‍ നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സൗദി പിന്തുണയുള്ള സഖ്യസേന മാരിബിന് ചുറ്റും വ്യോമാക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം മാരിബിന് തെക്ക് നടത്തിയ റെയ്ഡുകളില്‍ 160 ഹൂതി വിമതരെ വധിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഫെബ്രുവരിയില്‍ മാരിബ് പിടിച്ചെടുക്കാന്‍ ഹൂത്തികള്‍ വലിയതോതില്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്.

2014ല്‍ മാരിബിന് 120 കിലോമീറ്റര്‍ പടിഞ്ഞാറ് തലസ്ഥാനമായ സന്‍ആ ഹൂതികള്‍ പിടിച്ചടക്കിയതോടെയാണ് യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാരിനെ പിന്തുണച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈന്യം ഇടപെട്ടതോടെയാണ് രംഗം വഷളായത്. യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യെമനില്‍ സമാധാനം പുനസ്താപിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ഏകകണ്ഠമായി അംഗീകരിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആക്രമണം തുടര്‍ന്നാല്‍ വലിയ തോതിലുള്ള ക്ഷാമം' നേരിടാനുള്ള സാധ്യതയും യുഎന്‍ പങ്കുവച്ചു. 15 കൗണ്‍സില്‍ അംഗങ്ങള്‍ അടിയന്തരമായി രാജ്യത്ത് വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു. മാരിബിലെ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. 'ദീര്‍ഘകാലം നീണ്ടു നിന്നേക്കാവുന്ന പട്ടിണിയും ക്ഷാമവും ഭീകരവാഴ്ചയും മാനുഷിക പ്രതിസന്ധി തീര്‍ക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നതില്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. യുദ്ധമുഖത്തേക്കും സൈന്യത്തിലേക്കും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിനെയും സംഘര്‍ഷത്തിനിടെ ലൈംഗിക അതിക്രമങ്ങളുണ്ടാകുന്നതിനെയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു.

Tags:    

Similar News