വെള്ളറടയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നതിന് പിന്നില്‍ സാത്താന്‍ സേവയെന്ന് കുടുംബം

Update: 2025-02-10 02:43 GMT

തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി പിതാവിനെ വെട്ടിക്കൊന്നതിന് പിന്നില്‍ സാത്താന്‍സേവയെന്ന് സംശയിക്കുന്നതായി കുടുംബം. കിളിയൂര്‍ ചരുവിളാകം ബംഗ്ലാവില്‍ ജോസിനെയാണ് (70) മകന്‍ പ്രജിന്‍ (29) ഫെബ്രുവരി അഞ്ചിന് രാത്രി വെട്ടിക്കൊന്നത്. ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍വെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടി. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

പ്രജിന്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്ന് മാതാവ് സുഷമകുമാരി മാധ്യമങ്ങളോട് പറഞ്ഞു. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെയാണ് പ്രജിന്‍ നാട്ടിലെത്തിയത്. ഏതാനും വര്‍ഷം വീട്ടില്‍ വെറുതെയിരുന്നതിന് ശേഷം കൊച്ചിയില്‍ സിനിമാപഠനത്തിന് പോയി. അതിന് ശേഷമാണ് സ്വഭാവത്തില്‍ മാറ്റമുണ്ടായത്. ദേവാലയത്തില്‍ പോവാന്‍ മടികാട്ടി തുടങ്ങി. മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കാറുമില്ല.

''അവന്റെ മുറിയില്‍ കയറാന്‍ സമ്മതിക്കില്ല. കയറിയാല്‍ ഭീഷണിപ്പെടുത്തും. മകന്‍ പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും. മുറിയില്‍ നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ളാക്ക്  മാജിക് ആണെന്നത് ഇപ്പോഴാണ് അറിയുന്നത്. മകന്‍ ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ എന്നെയും കൊല്ലും''-സുഷമകുമാരി പറയുന്നു.

കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കംചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു. സാത്താന്‍ സേവ പോലുള്ള ആഭിചാരകര്‍മങ്ങളില്‍ പ്രജിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് പരിഹാരം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. റിമാന്‍ഡില്‍ കഴിയുന്ന പ്രജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് വെള്ളറട പോലിസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രജിന്‍ പോലിസില്‍ കീഴടങ്ങിയിരുന്നു. ജീവിക്കാനാവശ്യമായ സ്വാതന്ത്ര്യവും പണവും അച്ഛന്‍ തരാത്തതില്‍ പെട്ടെന്നുതോന്നിയ വിരോധമാണ് കാരണമെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍, മകന്റെ ആഭിചാരത്തെ കുറിച്ച് ജോസിന് സംശയം ഉണ്ടായിരുന്നുവെന്ന് പോലിസ് സൂചന നല്‍കുന്നു. ഇത് പുറത്തു വരാതിരിക്കാന്‍ ആകാം കൊലയെന്ന സംശയവുമുണ്ട്. അങ്ങനെയെങ്കില്‍ മറ്റാരുടേയോ സമ്മര്‍ദ്ദവും കൊലയ്ക്ക് കാരണമായി മാറാനുള്ള സാധ്യത ഏറെയാണ്.