പിസി ജോര്‍ജ് ഒരു ഉപകരണം മാത്രം;വിദ്വേഷ പ്രസംഗത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന:വി ഡി സതീശന്‍

പി സി ജോര്‍ജിനെ കൊണ്ട് വര്‍ഗീയ വിഷം തുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Update: 2022-05-01 07:10 GMT

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.പി സി ജോര്‍ജിനെ കൊണ്ട് വര്‍ഗീയ വിഷം തുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തിന് പരിമിതികളുണ്ട്. അഭിപ്രായ സ്വാതന്ത്യം എന്നാല്‍ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല. പിസി ജോര്‍ജിന്റെ വാക്കുകളെ ന്യായികരിക്കുന്നവരാണ് വിദ്വേഷ കാംപയിനിന്റെ പിറകില്‍ ചരട് വലിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

പിസി ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞ്, വിദ്വേഷത്തിന്റെ കാംപയിന്‍ നടത്തുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളില്‍ സ്ഥാനം നഷ്ടപ്പെട്ട സംഘപരിവാര്‍ ശക്തികള്‍ ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ന്യൂനപക്ഷ വര്‍ഗീയ ശക്തികളും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും പരസ്പരം സഹായിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിശ്വാസത്തിന്ന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. ലോകം മുഴുവന്‍ തറവാടായി കാണുന്നതാണ് ഹിന്ദു മത വിശ്വാസം. സാധാരണക്കാര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള ശ്രമത്തെ യുഡിഎഫ് ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ച വര്‍ഗീയ പ്രീണനനയത്തിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ അരങ്ങേറുന്നത് എന്നും സതീശന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News