സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപത്തെ കിണറ്റില്‍ കുഴിക്കല്‍ തുടങ്ങി

Update: 2025-01-23 02:59 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് തൊട്ടടുത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണറ്റില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുഴിക്കല്‍ തുടങ്ങി. മസ്ജിദിന് അമ്പത് മീറ്റര്‍ അടുത്തുള്ള കിണറ്റിലാണ് കുഴിക്കല്‍ നടക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു.

'' സംഭലിന്റെ ചരിത്രത്തില്‍ 19 കിണറുകളെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇതില്‍ 17 എണ്ണം കണ്ടെത്തിക്കഴിഞ്ഞു. ഇവയെല്ലാം കൈയ്യേറ്റം ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. മസ്ജിദിനോട് ചേര്‍ന്നുള്ള കിണറും ചിലര്‍ കൈയേറിയിരുന്നു. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഒമ്പതുകിണറുകള്‍ കൂടി കണ്ടെത്തി. ഇതുവരെ 19 മഹാകൂപങ്ങളും 87 തീര്‍ത്ഥാടന കേന്ദ്രങ്ങളും കണ്ടെത്തി. മൊത്തം 28 കിണറുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളുടെ പരാതിയിലാണ് നടപടികള്‍ സ്വീകരിക്കുന്നത്.''- രാജേന്ദ്ര പെന്‍സിയ പറഞ്ഞു.

കുഴിക്കല്‍ നടപടികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയതായി സംഭല്‍ എസ്പി കൃഷന്‍ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. ഒരു അഡീഷണല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പോലിസും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെ അംഗങ്ങളും സ്ഥലത്തുണ്ട്. പ്രദേശത്തെ ക്രമസമാധാന നില തൃപ്തികരമാണെന്നും എസ്പി പറഞ്ഞു.

കിണര്‍ ആരോ കൈയേറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞതായി എഎസ്പി ശ്രീഷ് ചന്ദ പറഞ്ഞു. കിണറിനെ പൂര്‍വ്വരൂപത്തില്‍ കൊണ്ടുവരാനുള്ള കുഴിക്കല്‍ നടക്കുകയാണ്. അതിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്ഷേത്രം പൊളിച്ചാണ് സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് നിര്‍മിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് മസ്ജിദ് പരിസരത്ത് പോലിസ് നടത്തിയ വെടിവയ്പില്‍ ആറു മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. 2024 നവംബറിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. ഇതിന് ശേഷം പ്രദേശത്ത് മുസ്‌ലിംകള്‍ക്കെതിരേ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.