സംഭല്‍ മസ്ജിദിന് ചുറ്റുമുള്ള ഹിന്ദുത്വ വലം വയ്ക്കല്‍ മാറ്റിവച്ചു

Update: 2025-11-19 16:01 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ മസ്ജിദിന് ചുറ്റുമുള്ള വലം വയ്ക്കല്‍ മാറ്റിവയ്‌ച്ചെന്ന് ഹിന്ദുത്വ സംഘടനകള്‍ അറിയിച്ചു. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വലംവയ്ക്കല്‍ മാറ്റിവച്ചതെന്ന് പ്രദേശത്തെ ഹിന്ദുത്വ സംഘടനാ നേതാവായ രാജ് ഗിരി അറിയിച്ചു. വലംവയ്ക്കലിന് സംരക്ഷണം നല്‍കാന്‍ നൂറുകണക്കിന് പോലിസുകാരെയാണ് ആദ്യം ജില്ലാ ഭരണകൂടം വിന്യസിച്ചത്. എന്നാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിപാടി മാറ്റുകയായിരുന്നു. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി രാജ് ഗിരി പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ നല്‍കിയ ലൗഡ് സ്പീക്കറിലൂടെയാണ് രാജ് ഗിരി ഇക്കാര്യം അനുയായികളെ അറിയിച്ചത്.

സംഭല്‍ ശാഹി ജമാ മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് ഹിന്ദുത്വര്‍ അവകാശപ്പെട്ട ഹരജി സിവില്‍ കോടതി 2024 നവംബര്‍ 19ന് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് സര്‍വേക്ക് ഉത്തരവുമിട്ടു. ഇതിന്റെ വാര്‍ഷികത്തില്‍ മസ്ജിദിന് ചുറ്റും പദയാത്ര നടത്താനാണ് ഹിന്ദുത്വര്‍ തീരുമാനിച്ചത്. 2024 നവംബര്‍ 24ന് മസ്ജിദില്‍ രണ്ടാം ഘട്ട സര്‍വേ നടന്നിരുന്നു. അന്ന് അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ച് കൊല്ലുകയും ചെയ്തു.