''സംഭല്‍ മസ്ജിദ് സംരക്ഷിത സ്മാരകം; പ്രവേശനം മാത്രമാണ് ഹിന്ദുകക്ഷികള്‍ ആവശ്യപ്പെടുന്നത്, മതപരമായ സ്വഭാവം മാറുന്നില്ല''-അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ സര്‍വേക്ക് നിര്‍ദേശിച്ച സിവില്‍ കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവന്നു. 45 പേജുള്ള വിധിയാണ് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഹിന്ദുക്ഷേത്രം പൊളിച്ചാണ് ക്രി.ശേ 1526ല്‍ മസ്ജിദ് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദു കക്ഷികള്‍ സിവില്‍ കോടതിയില്‍ നല്‍കിയ അന്യായത്തിന്(സ്യൂട്ട്) 1991ലെ ആരാധനാലയ സംരക്ഷണ നിയമം പ്രഥമദൃഷ്ട്യാ തടസമല്ലെന്ന് വിധിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ പറഞ്ഞു. സംരക്ഷിത സ്മാരകത്തിന്റെ മതപരമായ സ്വഭാവം മാറ്റാന്‍ ഹിന്ദുകക്ഷികള്‍ ശ്രമിക്കുന്നില്ലെന്നും അതിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും ഇതിന് കാരണമായി ജഡ്ജി പറഞ്ഞു.
തങ്ങള്‍ക്ക് നോട്ടിസ് പോലും നല്‍കാതെ 2024 നവംബര്‍ 19ന് സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) അഭിഭാഷക കമ്മീഷന്‍ വഴി സര്‍വേക്ക് ഉത്തരവിറക്കിയെന്നും അന്നു തന്നെ സര്‍വേ നടത്തിയെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നത്.
ഹരജിയില്‍ മൂന്നു വിഷയങ്ങളാണ് ഹൈക്കോടതി പരിശോധിച്ചത്.
1) സിവില്‍ നടപടി ചട്ടങ്ങളിലെ(സിപിസി) നോട്ടീസ് കാലാവധി അവസാനിക്കാതെ അന്യായം ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്ത സിവില്‍ കോടതി നടപടി ശരിയാണോ ?
2) സിപിസിയിലെ വിവിധ വകുപ്പുകള്‍ പാലിക്കാതെ കമ്മീഷന്‍ രൂപീകരിച്ചത് ശരിയാണോ ?
3) അന്യായത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ 1991ലെ ആരാധനാലയ സംരക്ഷണ നിയമം അനുവദിക്കുന്നില്ലെങ്കില്‍ 1958ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമ പ്രകാരം നടപടി സ്വീകരിക്കാമോ ?
വിഷയം ഒന്നിലെ കണ്ടെത്തല്‍
രണ്ട് മാസത്തെ നോട്ടിസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ്, അന്യായം ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ അനുവാദം തേടി 2024 നവംബര്‍ 19ന് ഹിന്ദുപക്ഷം സിപിസിയിലെ 80(2) പ്രകാരം അപേക്ഷ സമര്‍പ്പിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2024 ഒക്ടോബര്‍ 21ന് ഒന്നു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍ക്ക് സെക്ഷന്‍ 80 പ്രകാരമുള്ള നോട്ടിസ് അയച്ചതായി ആ അപേക്ഷയുടെ അഞ്ചാം ഖണ്ഡികയില്‍ പറയുന്നുണ്ട്. ആ നോട്ടിസ് ആരും സ്വീകരിക്കാതിരുന്നിട്ടില്ല.
രണ്ടു മുതല്‍ നാലു വരെയുള്ള എതിര്‍കക്ഷികള്‍ ആരും സിപിസി 80ാം വകുപ്പിലെ നടപടികളെ കുറിച്ച് എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. അഞ്ചാം എതിര്‍കക്ഷിയായ ജില്ലാ മജിസ്‌ട്രേറ്റ് ഈ വകുപ്പ് പ്രകാരം അന്യായം നിലനില്‍ക്കില്ലെന്ന് വാദിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരും ഉദ്യോഗസ്ഥും നോട്ടിസിന്റെ കാലാവധി അവസാനിക്കണമെന്ന വ്യവസ്ഥയുടെ ആവശ്യകത ഒഴിവാക്കിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ സ്യൂട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്യുന്നതിന് മുമ്പ് രണ്ടു മാസത്തെ നോട്ടിസ് നല്‍കുന്നത് സിപിസി 80(1) പ്രകാരം നിര്‍ബന്ധമാണ്. എന്നിരുന്നാലും നോട്ടിസ് കാലാവധി കഴിയാതെ തന്നെ സ്യൂട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ സിപിസിയിലെ 80(2)വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു, നോട്ടിസിന്റെ കാലാവധി കഴിഞ്ഞില്ലെങ്കിലും സ്യൂട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ അപേക്ഷ വരുകയും ആരും അതിനെ എതിര്‍ക്കുകയുമുണ്ടായില്ല.
'' അതിനാല്‍.....നോട്ടിസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്യൂട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ 2024 നവംബര്‍ 19ലെ സിവില്‍ കോടതിയുടെ ഉത്തരവില്‍ ഒരു പോരായ്മയുമില്ല. മാത്രമല്ല, സിപിസി 80ാം വകുപ്പ് പ്രകാരമുള്ള നോട്ടിസ് ഹിന്ദുകക്ഷി 2024 ഒക്ടോബര്‍ 21ന് അയച്ചിരുന്നു, ഇതിനെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍ രേഖാമൂലമുള്ള പ്രസ്താവനയിലൂടെ എതിര്‍ത്തിട്ടില്ല. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഈ വകുപ്പ് മസ്ജിദ് കമ്മിറ്റിക്ക് ബാധകമല്ല.'' ഒന്നാം വിഷയത്തില്‍ ഹിന്ദു പക്ഷത്തിന് അനുകൂലമായി തീരുമാനമെടുത്ത് കോടതി പറഞ്ഞു.
വിഷയം രണ്ടിലെ കണ്ടെത്തല്‍
സിവില്‍ നടപടി ചട്ടങ്ങളിലെ വിവിധ വകുപ്പുകള്‍ പാലിക്കാതെ അഭിഭാഷക കമ്മീഷന്‍ രൂപീകരിച്ചത് ശരിയാണോ എന്നതാണ് രണ്ടാം വിഷയം. ഏതെങ്കിലും തര്‍ക്കം തീര്‍പ്പാക്കുന്നതിന് അന്വേഷണം വേണമെന്ന് കോടതിക്ക് തോന്നിയാല്‍ അതിന് ഉത്തരവിടാമെന്നാണ് ഹൈക്കോടതി വിധി പറയുന്നത്.
'' ഒരു കക്ഷിക്ക് തെളിവ് ശേഖരിക്കാന്‍ കഴിയുന്നിടത്ത് തെളിവുകള്‍ ശേഖരിക്കാന്‍ അവരെ സഹായിക്കാനുള്ളതല്ല സിപിസിയിലെ 26ാം ഓര്‍ഡറിലെ ചട്ടം ഒമ്പതിന്റെ ലക്ഷ്യം. അതേസമയം തന്നെ ഒരു കമ്മീഷന്റെ സഹായത്തോടെ ഏറ്റവും മികച്ച തെളിവുകള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഒരു കക്ഷിയെ തടയാന്‍ കോടതിക്ക് കഴിയില്ല. ഹിന്ദു ക്ഷേത്രത്തിലെ പുരാവസ്തുക്കളും അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദ് കമ്മിറ്റി തിടുക്കത്തില്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വാദികള്‍ ആരോപിച്ചതിനാല്‍ സര്‍വേ ആവശ്യമായിരുന്നു. സിപിസിയിലെ 26ാം ഓര്‍ഡറിലെ ചട്ടം ഒമ്പത് പ്രകാരമുള്ള അധികാരത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് കമ്മീഷണറെ നിയമിക്കുക മാത്രമാണ് സിവില്‍ കോടതി ചെയ്തത്. സര്‍വേ നടത്താനുള്ള അപേക്ഷ അനുവദിക്കുകയും ചെയ്തു. അതിനാല്‍ ഈ ഉത്തരവ് ഏതെങ്കിലും കക്ഷികളെ പ്രതികൂലമായി ബാധിക്കുകയോ ആര്‍ക്കെതിരെയും മുന്‍വിധി വരുത്തുകയോ ഇല്ല.''
അഡ്വക്കറ്റ് കമ്മീഷണറെ നിയമിക്കുമ്പോള്‍ ചില കേസുകളില്‍ ഇരുകക്ഷികളുടെയും സാന്നിധ്യം ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസുകളുടെ സ്വഭാവം അനുസരിച്ച് നോട്ടിസ് നല്‍കാതെ പോലും കമ്മീഷന്‍ രൂപീകരിക്കാം.
സിപിസി പ്രകാരം നിയമിച്ച കമ്മീഷന്റെ റിപോര്‍ട്ടും തെളിവുകളും കോടതി രേഖകളുടെ ഭാഗമാവുമെങ്കിലും അത് കോടതി പരിശോധിക്കണം. റിപോര്‍ട്ടും തെളിവും തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശിക്കാം. രൂപീകരിക്കുന്ന കമ്മീഷനുകള്‍ കക്ഷികള്‍ക്ക് നോട്ടിസ് നല്‍കി വേണം അന്വേഷണം നടത്താന്‍. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം, കമ്മീഷന്റെ റിപോര്‍ട്ട് തെളിവുകള്‍ക്കൊപ്പം കോടതിയില്‍ സമര്‍പ്പിക്കണം. ഇത് കോടതി സ്വമേധയാലോ കക്ഷികളുടെ അപേക്ഷ പ്രകാരമോ പരിശോധിക്കും. കമ്മീഷണറുടെ നടപടികളില്‍ തൃപ്തിയില്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിനും നിര്‍ദേശിക്കാം.''
ഇങ്ങനെ പറഞ്ഞാണ് അഡ്വക്കറ്റ് കമ്മീഷനെ നിയമിച്ച സിവില്‍ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.
വിഷയം മൂന്നിലെ കണ്ടെത്തല്‍
അന്യായത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ 1991ലെ ആരാധനാലയ സംരക്ഷണ നിയമം അനുവദിക്കുന്നില്ലെങ്കില്‍ 1958ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമ പ്രകാരം നടപടി സ്വീകരിക്കാമോ ?
1904ലെ പുരാതന സ്മാരക സംരക്ഷണ നിയമപ്രകാരം 1920 മുതല്‍ 'ഘടന' സംരക്ഷിത സ്മാരകമാണ്. ഇപ്പോള്‍ 1958ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമ പ്രകാരം സംരക്ഷിക്കപ്പെടുന്നു.
'സ്മാരകത്തിലേക്ക്' പ്രവേശനം ആവശ്യപ്പെട്ടുള്ള സ്യൂട്ട്, രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന മസ്ജിദ് കമ്മിറ്റിയുടെ വാദം ഹൈക്കോടതി തള്ളി. 1958ലെ പുരാതന സ്മാരക നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിനുള്ള അവകാശം നടപ്പിലാക്കാന്‍ മാത്രമാണ് ഈ സ്യൂട്ട് ആവശ്യപ്പെടുന്നതെന്നും സ്ഥലത്തിന്റെ മതപരമായ സ്വഭാവത്തില്‍ ഒരു മാറ്റവും ആവശ്യപ്പെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
1920ലെ സര്‍ക്കാര്‍ വിഞ്ജാപനം മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നുവെന്നും 1927ല്‍ പള്ളിയിലെ മുതവല്ലികളും മൊറാദാബാദ് കലക്ടറും തമ്മിലുള്ള കരാര്‍ പ്രകാരം 'ഘടനയുടെ' പരിപാലനം ആര്‍ക്കിയോളിക്കല്‍ സര്‍വേയുടെ ഉത്തരാവാദിത്തമായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ കരാര്‍ പ്രകാരം നോക്കുമ്പോള്‍ 'ഘടനക്ക്' മേല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്കാണ് അധികാരമെന്നും മുതവല്ലികള്‍ അതിന്റെ സൂക്ഷിപ്പുകാരാണെന്നും ഹൈക്കോടതി പറഞ്ഞു.
മുന്‍ നിയമങ്ങള്‍ പ്രകാരം 'ഘടനയുടെ' സംരക്ഷിത പദവി അംഗീകരിച്ച് 1927ലെ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷം, മസ്ജിദ് കമ്മിറ്റിക്ക് ഇപ്പോള്‍ 1991ലെ നിയമം പ്രയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. 1958ലെ പുരാതന സ്മാരക നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷ കോടതിയുടെ മുന്നില്‍ എത്തിയിട്ടുമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാല്‍, 1991ലെ നിയമപ്രകാരം സ്യൂട്ട് നിലനില്‍ക്കില്ലെന്ന വാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാം. എന്നാല്‍, ഇപ്പോഴത്തെ ആവശ്യം അസ്ഥാനത്തുള്ളതാണ്. ഇങ്ങനെ പറഞ്ഞാണ് മസ്ജിദ് കമ്മിറ്റിക്കെതിരെ ഹൈക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കുന്ന അപ്പീലില്‍ ഈ വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടപ്പെടും.