ഹിജാബ് വിലക്കിനെതിരേ സമസ്ത സുപ്രിംകോടതിയില്‍ ഹരജി നല്‍കി

സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഹരജി സമര്‍പ്പിച്ചത്

Update: 2022-03-27 06:37 GMT

ന്യൂഡല്‍ഹി:വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍ ഹരജി നല്‍കി.ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നാണ് ഹിജാബ് വിലക്ക് ശരിവച്ച വിധിയിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഹരജി സമര്‍പ്പിച്ചത്.

മുസ്‌ലിം സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ മുഖവും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഴുവന്‍ മുസ്‌ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്ന് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സമസ്ത വ്യക്തമാക്കി.

അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പെടുത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സമസ്ത ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News