ശബരിമല വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് വിദഗ്ദ സമിതി; കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജും വിമാനത്താവളത്തില്‍ ജോലിയും നല്‍കണം

Update: 2025-02-09 01:21 GMT

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. വിമാനത്താവള പദ്ധതിയുടെ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്ത സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പദ്ധതി നടപ്പാവുന്നത് നാടിന് നേട്ടമാണെന്നാണ് കണ്ടെത്തല്‍. സ്ഥലമേറ്റെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തൃക്കാക്കര ഭാരത് മാത കോളജിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗമാണ് വിമാനത്താവളത്തിന്റെ സാമൂഹിക ആഘാത പഠനം നടത്തിയത്. ഇത് സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി പ്രതാപന്‍ ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി അവലോകനം ചെയ്യുകയായിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍, പ്രവാസികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഭാവിയില്‍ വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് അവലോകന റിപോര്‍ട്ട് പറയുന്നു.

എന്നാല്‍, പദ്ധതിക്കായി ഭൂമിനഷ്ടപ്പെടുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണം. കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്‌റ്റേറ്റുമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ചെറുവളളി എസ്‌റ്റേറ്റിലെ ലയങ്ങളിലുള്ള 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടി വരും. ഇതിനുപുറമെ 100 വര്‍ഷത്തിലധികം പഴക്കമുള്ള കാരിത്തോട് എന്‍എം എല്‍പി സ്‌കൂള്‍, ഏഴ് ആരാധനാലയങ്ങള്‍ അഞ്ച് കച്ചവട സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയും മാറ്റി സ്ഥാപിക്കണം. പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കാമെന്ന പ്രത്യക ശുപാര്‍ശയും വിദഗ്ധ സമിതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിമാനത്താവളത്തില്‍ ജോലി നല്‍കണമെന്നും ശുപാര്‍ശയുണ്ട്.