ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നെന്ന് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം

Update: 2026-01-18 03:33 GMT

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടെന്ന നിര്‍ണ്ണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) പരിശോധനാ റിപ്പോര്‍ട്ട്. 1998ല്‍ ശില്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവിലാണ് ഈ കുറവ് വലിയതോതില്‍ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളില്‍ സ്വര്‍ണം കുറവ് വന്നതായി കണ്ടെത്തി. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോര്‍ട്ട് എസ്ഐടി നിഗമനങ്ങള്‍ സഹിതം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ശേഷം കൊല്ലം വിജിലന്‍സ് കോടതി ഇന്നലെയാണ് റിപ്പോര്‍ട്ട് എസ്ഐടിക്ക് കൈമാറിയത്.

ദ്വാരപാലക ശില്‍പ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആണിത്. ശബരിമലയില്‍ വലിയ രീതിയിലുള്ള സ്വര്‍ണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇത്. അയ്യപ്പന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന ദ്വാരപാലക ശില്പങ്ങളിലും കട്ടളപ്പാളികളിലും ഉണ്ടായിരുന്ന സ്വര്‍ണ്ണമാണ് കാണാതായിരിക്കുന്നത്.