ലഹരിക്കടത്ത് കേസില്‍ ആര്‍എസ്എസുകാരനായ കൊലക്കേസ് പ്രതി അറസ്റ്റില്‍

Update: 2026-01-23 07:31 GMT

കണ്ണൂര്‍: നഗരത്തിലും തോട്ടട പ്രദേശത്തും എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ആര്‍എസ്എസുകാരനായ അഴീക്കോട് ആറാംകോട്ടത്തെ മൊടത്തി പാണയില്‍ സ്വരൂപാ(38)ണ് പിടിയിലായത്. എടക്കാട് പോലിസ് തലശേരിയില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2025 ആഗസ്റ്റില്‍ ആറ്റടപ്പയില്‍ 141 ഗ്രാം എംഡിഎംഎയും 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയ കേസിലാണ് പ്രതി അറസ്റ്റിലായത്. ചാല പന്ത്രണ്ടുകണ്ടിയിലും തോട്ടടയിലും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ അത് എത്തിച്ചുനല്‍കുന്നത് സ്വരൂപാണ്. പാലക്കാട് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ തലശേരിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എടക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍ ദിജേഷ്, എന്‍ നിപിന്‍ വെണ്ടുട്ടായി സുജിന്‍ അണ്ട ലൂര്‍, നിധിന്‍ കീഴത്തൂര്‍, അഖില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. സിപിഎം പ്രവര്‍ത്തകന്‍ ധനേഷിനെ 2008ല്‍ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമാണ് സ്വരൂപ്.